വീടുകളില്‍ സ്‌കൂള്‍ അന്തരീക്ഷം ഉണ്ടാക്കുക പ്രയാസമെന്ന് സൗദി രക്ഷിതാക്കള്‍

ജിദ്ദ- സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ചിരിക്കെ, വീടുകളില്‍ എങ്ങനെ സ്‌കൂള്‍ അന്തരീക്ഷമുണ്ടാക്കുമെന്ന ചോദ്യവുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും.

വെര്‍ച്വല്‍ ക്ലാസുകള്‍ക്കായി മദ്രസത്തി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ പ്രവേശിക്കുന്നതിനു മുമ്പ് സ്‌കൂള്‍ യൂനിഫോം ധരിച്ചിരിക്കണമെന്ന് വിദ്യാര്‍ഥികളോട് അധികൃതര്‍ നിര്‍ദേശിച്ചിരിക്കയാണ്. ആദ്യത്തെ ഏഴ് ആഴ്ചകളിലാണ് ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് റഗുലര്‍ ക്ലാസുകള്‍ തുടങ്ങും.

വീടുകളില്‍ സ്‌കൂളിലേതിനു സമാനമായ അന്തരീക്ഷമുണ്ടാക്കുന്നതിന് ഡെസ്‌കുകള്‍ ഉണ്ടായിരിക്കണമെന്നും പ്രഭാത വ്യായാമം നടത്തണമെന്നും ദേശീയ ഗാനം ആലപിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശൈഖ് ആവശ്യപ്പെട്ടിരുന്നു.

സ്‌കൂളില്‍ രാവിലെ പതിവായി നടക്കുന്ന പരിപാടികള്‍ വീടുകളില്‍ ഏര്‍പ്പെടുത്തുന്നത് ഒരു ഫലവും ചെയ്യില്ലെന്ന് രണ്ട് കുട്ടികളുടെ മതാവായ സൈനബ് ജമാല്‍ സുലൈമാന്‍ അറബ് ന്യൂസിനോട് പറഞ്ഞു.

പുതിയ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഫലം ചെയ്യുമെന്ന് കരുതുന്നില്ല. കാരണം കുട്ടികള്‍ മൂന്ന് മാസത്തിലേറെയായി ഓണ്‍ലൈന്‍ പഠനത്തിലാണ്- അവര്‍ പറഞ്ഞു.

ദേശീയ ഗാനം ആലപിക്കുന്നതോ യൂനിഫോം ധരിക്കുന്നതോ വലിയ ഫലം ചെയ്യില്ല. കാരണം കുട്ടികള്‍ ഇതൊക്കെ വലിയ ഭാരമായാണ് കരുതുക. അവര്‍ക്ക് എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ തീര്‍ത്ത് പുറത്തുവരികയാണ് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News