തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിൽ നിന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കൈകഴുകാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ബി.ജെ.പി അനുകൂല ചാനലായ ജനം ടി.വിയുടെ കോ ഓർഡിനേറ്റിങ്ങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. പ്രതികൾക്ക് കേന്ദ്ര വിദേശകാര്യമന്ത്രി വി.മുരളീധരൻ പരോക്ഷ നിർദേശം നൽകിയോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴി. സ്വർണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ നിർദേശിച്ചതായി, മാധ്യമങ്ങൾ പുറത്തുവിട്ട പ്രതികളുടെ മൊഴിപ്പകർപ്പുകൾ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതൽ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻ.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാൻ മുരളീധരൻ തയ്യാറാകാത്തതും ശ്രദ്ധേയമാണെന്നും സി.പി.എം പറഞ്ഞു.
സ്വർണ്ണകടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനാണ്. ജനം ടി.വി കോഓർഡിനേറ്റിങ്ങ് എഡിറ്ററുടെ ബന്ധം കൂടി പുറത്തുവന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന് കൈകഴുകാനാകില്ലെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.