Sorry, you need to enable JavaScript to visit this website.

പുല്‍വാമ ഭീകരാക്രമണം: മസൂദ് അസ്ഹറിനേയും സഹോദരനേയും പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം

ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണ കേസില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ മോചിപ്പിച്ച പാക്കിസ്ഥാനി ഭീകരന്‍ മസൂദ് അസ്ഹറിനേയും സഹോദരന്‍ അബ്ദുല്‍ റഊഫ് അസ്ഗറിനേയും എന്‍.ഐ.എ പ്രതി ചേര്‍ത്തതായി റിപോര്‍ട്ട്. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നിരവധി കമാന്‍ഡര്‍മാരും പ്രതി പട്ടികയിലുണ്ട്. ഇവര്‍ പാക്കിസ്ഥാനു വേണ്ടി ഭീകരാക്രമണം നടത്തിയെന്നാണ് കേസ്. 40 സിആര്‍പിഎഫ് ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പട്ടത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയായി അയ്യായിരം പേജുകള്‍ വരുന്ന കുറ്റപത്രം തയാറായി. ഇത് ജമ്മുവിലെ എന്‍ഐഎ കോടതിയില്‍ ഇന്നു സമര്‍പ്പിക്കും. ആക്രമണത്തിനു പിന്നിലെ പാക്കിസ്ഥാന്‍ ബന്ധം വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയ ഉദ്യോഗസ്ഥര്‍ പറയുന്നു. ഭീകരസംഘടനയുടെ നേതാക്കളും കേസിലെ പ്രതികളും തമ്മില്‍ നടത്തിയ ഫോണ്‍ വിളി, ചാറ്റ് രേഖകളും ഇതിലുള്‍പ്പെടും.

1999ല്‍ താലിബാന്‍ ഭീകരര്‍ റാഞ്ചിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം വിട്ടു കിട്ടുന്നതിനായി ഇന്ത്യ നിരുപാധികം കൈമാറിയ ഭീകരനാണ് മസൂദ് അസ്ഹര്‍. 


 

Latest News