തിരുവനന്തപുരം- കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ് എംഎൽഎ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയിലാണ് എം സ്വരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജന വിരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവരുടെ അസത്യങ്ങളെ അച്ചടി മഷി പുരട്ടിയും ദൃശ്യ ചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും ചേർന്നാണ് ആ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു.
യുഡിഎഫും ബിജെപിയും അണിനിരന്നാണ് പ്രമേയം അവതരിപ്പിച്ചിപിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ദുർബലമായിപ്പോയി. അവിശ്വാസ പ്രമേയം പരാജയപ്പെടുക തന്നെ ചെയ്യും. അവിശ്വാസ പ്രമേയം അവതരിപ്പിച്ച വി ഡി സതീശൻ എംഎൽഎ സർക്കാരിനെതിരെ തീവെട്ടിക്കൊള്ള എന്ന പദം ഉപയോഗിച്ചില്ല. തീവെട്ടിക്കൊള്ള എന്ന പദം യു.ഡി.എഫിനെ ചേരൂ. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ അഴിമതി ഇന്നില്ല. എൽ.ഡി.എഫും യു.ഡി.എഫും രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞതിൽ നന്ദിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ഇത്തരം ചർച്ച നടത്തി പറയാനുള്ള കാര്യം ലോകത്തെ അറിയിക്കാൻ അവസരം നൽകിയതിന് യു.ഡി.എഫിന് നന്ദിയുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അൽപനേരം കെ.എസ്.യുക്കാരനായെന്നും സ്വരാജ് പരിഹസിച്ചു.
23 കോടിയുടെ പരസ്യം നൽകി നൂറു കോടി രൂപ വിതരണം ചെയ്ത സർക്കാറായിരുന്നു യു.ഡി.എഫിന്റെത്. ഏത് കെടുതി വന്നാലും സംരക്ഷിക്കാൻ പിണറായി വിജയൻ ഉണ്ട് എന്ന ആത്മവിശ്വാസം കേരളത്തിനുണ്ട്. പ്രളയമുണ്ടായി ശവശരീരങ്ങളുടെ ഇടയിലൂടെ അധികാരത്തിൽ വരാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ വർഗീയ സംഘടനകളുമായി ഒത്തുചേരാനാണ് യു.ഡി.എഫ് ശ്രമിച്ചത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്ഥലജല വിഭ്രമത്തിലാണ് യു.ഡി.എഫ്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരും എന്ന ഏഷ്യാനെറ്റ് സർവേ ഫലമാണ് യു.ഡി.എഫിനെ പരിഭ്രമിപ്പിച്ചതെന്നും സ്വരാജ് ആരോപിച്ചു.