ഒമാനില്‍ 16 കോവിഡ് മരണം; നിയന്ത്രണങ്ങളില്‍ ഇളവ്

മസ്‌കത്ത്- ഒമാനില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന 16 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയെന്ന് ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ മരണസംഖ്യ 588 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 140 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 83,226 ആയി. 132 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 77,812 ആയി. 54 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 460 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 150 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

രാജ്യത്ത് കോവിഡ് രോഗപ്പകര്‍ച്ചയുടെ വ്യാപനം കണ്ടെത്താന്‍ സിറോളജിക്കള്‍ സര്‍വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 12നാണ് സര്‍വേയുടെ ആദ്യഘട്ടം അവസാനിച്ചിരുന്നത്. ശരാശരി 5,000 രക്ത സാമ്പിളുകളാണ് ഒരു ഘട്ടത്തില്‍ ശേഖരിക്കുന്നത്.  

അതിനിടെ, കോവിഡ് വ്യാപനം നിയന്ത്രിക്കാനായി കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. അഞ്ച് മാസത്തോളമായി അടഞ്ഞു കിടക്കുന്ന വിവിധ മേഖലകളാണ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഇന്റര്‍നാഷന്‍ ആന്റ് ടൂറിസ്റ്റ് റസ്റ്റോറന്റ്, ഹോട്ടലുകളിലെ ജിം, സ്വിമ്മിംഗ് പൂള്‍ എന്നിവ, മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും മത്സ്യ മാര്‍ക്കറ്റുകള്‍. മത്‌റ സൂഖ്, പരാഗത വ്യാപാര കേന്ദ്രങ്ങളിലെ വാണിജ്യ സ്ഥാപനങ്ങള്‍, പത്രം, മാഗസിന്‍, പ്രസിദ്ധകീകരണം എന്നിവയുടെ പ്രിന്റിംഗ്, മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

 

Latest News