കോഴിക്കോട്- സംസ്ഥാനത്ത് ആറ് കോവിഡ് മരണം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം.
വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ (63), കോന്നി സ്വദേശി ഷഹറുബാൻ (54), ചിറയിൻകീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂർ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആലിയെ ജൂലൈ 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് വിവാഹച്ചടങ്ങുകൾ നടത്തിയതിനെ തുടർന്ന് കോവിഡ് വ്യാപനമുണ്ടായ മേഖലയാണ് വാളാട്. ഈ ക്ലസ്റ്ററിൽ ഉൾപ്പെട്ട പ്രദേശത്തെ താമസക്കാരനായിരുന്നു അലി.
ശനിയാഴ്ച രാത്രിയാണ് കണ്ണൂർ സ്വദേശി കൃഷ്ണൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ശനിയാഴ്ച രാത്രിയോടെയാണ് ആലപ്പുഴ സ്വദേശിയായ സദാനന്ദൻ മരിച്ചത്. ജൂലായ് അഞ്ചു മുതൽ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയം, കരൾ, വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കോന്നി സ്വദേശി ഷഹറുബാൻ (54) ആണ് പത്തനംതിട്ടയിൽ മരിച്ചത്. ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിൻകീഴ് സ്വേദേശി രമാദേവി (68) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച പരവൂർ സ്വദേശി കമലമ്മ (85)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇവരുടെ മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ അതിനു മുൻപുതന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മൃതദേഹം സംസ്കരിച്ചിരുന്നു.






