ന്യൂദൽഹി- ഇന്ത്യയില്‍ നിർമിക്കുകയെന്ന മുദ്രാവാക്യത്തോടൊപ്പം ലോകത്തിനു വേണ്ടി നിർമിക്കുകയെന്ന മുദ്രാവാക്യം കൂടി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാർ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചുവെന്നും ആത്മ നിർഭർ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണെന്നും ആത്മനിർഭർ ഭാരതമെന്നത് 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമനമന്ത്രി.
സേവനമാണ് പരമമായ ധർമമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കോവിഡ് പോരാളികൾ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്ന് നരേന്ദ്ര മോഡി പറഞ്ഞു. അവരോട് താൻ കൃതജ്ഞത അറിയിക്കുന്നു. കാഠിന്യമേറിയ കാലത്തില്‍ കൂടിയാണ് നമ്മള്‍ മുന്നോട്ടു പോകുന്നത്. ചെങ്കോട്ടയ്ക്ക് മുമ്പിൽ കുട്ടികളെ കാണാൻ സാധിക്കുന്നില്ലെന്നും കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓർക്കേണ്ട ദിനമാണിത്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അർധസൈനിക വിഭാഗങ്ങൾക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും കൂടിയാണിതെന്ന് പ്രധാനമന്ത്രി ഉണർത്തി.