Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് വക 57,000 കോടി രൂപ

ന്യൂദല്‍ഹി- നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് ഡിവിഡന്റായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 57,000 കോടി രൂപ അനുവദിച്ചു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 6.62 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് ധനക്കമ്മി നേരിടുന്ന വേളയിലാണ് ഈ ഫണ്ട് സര്‍ക്കാരിന് ലഭിക്കുന്നത്. ലോക്ഡൗണ്‍ കാരണം വരവ് ഗണ്യമായി കുറഞ്ഞതാണ് ധനക്കമ്മി കുത്തനെ ഉയരാന്‍ ഇടയാക്കിയത്. കേന്ദ്ര ബാങ്കില്‍ നിന്നും മറ്റു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി 60,000 കോടി രുപയുടെ ഡിവിഡന്റാണ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാരിന്റെ ധനാവശ്യങ്ങള്‍ക്കായി ഓരോ വര്‍ഷവും റിസര്‍വ് ബാങ്ക് നിശ്ചിത തുക സര്‍ക്കാരിന് ഡിവിഡന്റ് ആയി നല്‍കാറുണ്ട്. ഇതടക്കമുള്ള ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കര്‍ ധനക്കമ്മിയെ നേരിടുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി മൊത്ത ആഭ്യന്തരോല്‍പ്പന്നത്തിന്റെ (ജിഡിപി) 3.8 ശതമാനമാണ്. 2019-20 സാമ്പത്തിക വര്‍ഷം ഇത് 3.3 ശതമാനമായിരുന്നു. കോവിഡ് പ്രതിസന്ധി കാരണം നികുതി പിരിവ് മുടങ്ങുകയും ചെലവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ധനക്കമ്മിയിലെ അന്തരം ഇനിയും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2020-21 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 5.1 ശതമാനവും, വളരെ മോശം അവസ്ഥ സംജാതമായാല്‍ 9.1 ശതമാനവും ചുരുങ്ങുമെന്നാണ് ഈയിടെ റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പറയുന്നത്.
 

Latest News