തിരുവനന്തപുരം-കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം.
നിരവധി സിനിമകൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 'എങ്ങനെ നീ മറക്കും' എന്ന ചിത്രത്തിലെ 'ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ... അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രഗാനമാണ്. 1978-ൽ പുറത്തിറങ്ങിയ 'ആശ്രമം' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്.
പി.ജി.വിശ്വംഭരന്റെ ചിത്രമായ 'ഒരു തിര പിന്നെയും തിര' എന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. 1984-ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്. 2015-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്കാരം ലഭിച്ചിരുന്നു.ശ്യാമ മേഘമേ നീ(അധിപൻ), സിന്ധൂര തിലകവുമായി(കുയിലിനെ തേടി), നീ അറിഞ്ഞോ മേലേ മാനത്ത് (കണ്ടു കണ്ടറിഞ്ഞു) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
1936 ജനുവരി 19-ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ചത്. പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. പിന്നീട് ആകാശവാണിയിൽ പാട്ടെഴുതാനുള്ള അവസരങ്ങൾ ലഭിച്ചു. പിന്നീട് നാടകവേദികളിൽ സജീവമായി. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്സ്, കേരളാ തിയേറ്റേഴ്സ്, നാഷണൽ തിയേറ്റേഴ്സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചു. 'മലയാള വേദി' എന്ന പേരിൽ സ്വന്തമായി നാടക സമിതിയും തുടങ്ങിയിരുന്നു.
ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി. മരുമക്കൾ: സി.അശോക് കുമാർ (റിട്ട.ആരോഗ്യ വകുപ്പ്), പി.ടി.സജി (റെയിൽവേ, മുംബൈ), കെ.എസ്. ശ്രീകുമാർ (സി.ഐ.എഫ്.ടി.).