കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയുമായി പ്രവാസി വ്യവസായി

ദുബായ്- കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി ഡോ. ധനഞ്ജയ് ദത്താര്‍. 20 ലക്ഷം രൂപയാണ് സഹായമായി നല്‍കുക. യു.എ.ഇ അല്‍ അദീല്‍ ട്രേഡിംഗ് ചെയര്‍മാനും എം.ഡിയുമാണ് ധനഞ്ജയ് ദത്താര്‍.
വിമാനം നിയന്ത്രിച്ചിരുന്നത് ഏറ്റവും പരിചയമ്പന്നനായ കമാന്‍ഡര്‍മാരില്‍ ഒരാളായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയാണ്. അദ്ദേഹം ഒരു വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. എന്റെ പിതാവ് മഹാദേവ് ദത്താറും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വ്യോമസേനയുമായി എനിക്ക് അടുത്ത ബന്ധമാണുള്ളത്. ഈ വാര്‍ത്ത കേട്ട ഉടന്‍ തന്നെ ഇരകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഇത് തന്റെ ഭാഗത്തു നിന്നുള്ള ചെറിയ ആദരമാണ്- അദ്ദേഹം പറഞ്ഞു.
തൊഴില്‍ നഷ്ടപ്പെട്ട ഒരുപാട് പേര്‍ ആ വിമാനത്തിലുണ്ടായിരുന്നു. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് തിരിച്ചു പോകുന്നവരും അതിലുണ്ടായിരുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം നിരവധി യാത്രക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കാനുള്ള തന്റെ വ്യക്തിപരമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News