Sorry, you need to enable JavaScript to visit this website.

മാനവികതയുടെ മഹാമാതൃകകൾ 

ദുഃഖങ്ങളും ദുരന്തങ്ങളും ഒറ്റക്കല്ല, കൂട്ടമായാണ് വരിക എന്ന ഷേക്സ്പീരിയൻ വാക്യത്തെ അക്ഷരാർഥത്തിൽ ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച മലയാളികളുടെ അനുഭവം. രാവിലെ മുതൽ തോരാത്ത മഴ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത വെല്ലുവിളികളും ആശങ്കകളും സൃഷ്ടിക്കുന്നതിനിടയിലാണ് മൂന്നാറിലെ രാജമലയിൽ ഉരുൾപൊട്ടി നിരവധി കുടുംബങ്ങൾ പൊലിഞ്ഞതിന്റെ ദുരന്ത വാർത്ത മലയാളികളെ തേടിയെത്തിയത്. 
പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങളും മറികടന്നും മാനവികതയുടെ പുതിയ വികാരങ്ങളോടെ രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മുപ്പതടിയിലേറെ ആഴത്തിലേക്ക് പതിക്കുകയും വിമാനം രണ്ടായി പിളർന്ന് നിരവധി മനുഷ്യരുടെ ജീവനപഹരിക്കുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന വാർത്തയുമെത്തുന്നത്.
കോവിഡ് പ്രോട്ടോക്കോളും കണ്ടെയ്ൻമെന്റ് സോണും കനത്ത മഴയുമൊക്കെ അവഗണിച്ച് മനുഷ്യത്വത്തിന്റെ വേറിട്ട മാതൃക സമ്മാനിച്ച പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ഗവൺമെന്റ് സംവിധാനങ്ങളുമൊക്കെയാണ് ദുരന്തത്തിന്റെ തീവ്രത കുറക്കാൻ സഹായിച്ചതെന്ന കാര്യത്തിൽ സംശയമില്ല.
രക്ഷാപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് അനുശോചനങ്ങൾ. പരിക്ക് പറ്റി ചികിൽസയിൽ കഴിയുന്നവർ എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തട്ടെയെന്ന പ്രാർഥനകൾ. ഉറവ വറ്റാത്ത മനുഷ്യ സ്നേഹത്തിന്റെ കുത്തൊഴുക്കാണ് ദുരന്ത ഭൂമികയിലുടനീളം നാം കണ്ടത്. സ്വജീവിതം മറ്റൊരാളുടെ ജീവനു വേണ്ടി സമർപ്പിക്കുന്നതിനേക്കാൾ വലിയ ഒരു മാനവികതയില്ലെന്നും എല്ലാതരത്തിലുള്ള പ്രതിബന്ധങ്ങളെയും തട്ടിമാറ്റി കൂടപ്പിറപ്പ് എന്ന പരിഗണനയിൽ സേവനം കൊണ്ട് കർമ വസന്തം തീർക്കുന്നതിനേക്കാൾ വലിയ മനുഷ്യപ്പറ്റ് വേറെയില്ലെന്നും പ്രവർത്തനം കൊണ്ട് എഴുതിച്ചേർത്താണ് നമ്മുടെ സഹോദരന്മാർ ചരിത്രം രചിച്ചത്. ദുരിത ദുരന്ത നിവാരണങ്ങളുടെ ഔദ്യോഗിക സാന്നിധ്യം എത്തിച്ചേരുന്നതിന്റെ മുമ്പ് തന്നെ സാമൂഹ്യ അകലങ്ങളുടെ 'ജാഗ്രതയെ മനുഷ്യ ജീവന്റെ വീണ്ടെടുപ്പിനായി മാറ്റിവെച്ച് കുതിച്ചെത്തിയവരേ, നിങ്ങൾ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യപ്പറ്റിന്റെ മാലാഖമാരാണ്.
മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ ഒരു കഥയുണ്ട്. ജീവിതത്തിന്റെ പൊരുളിനെക്കുറിച്ച് ഇത്രയും മനോഹരമായും ഹൃദ്യമായും വിവരിക്കുന്ന ഈ കഥ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആവർത്തിച്ചു വായിക്കേണ്ടതാണ്. 1885 ൽ വാട്ട് മെൻ ലിവ് ബയ് എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച കഥയുടെ മലയാള പരിഭാഷയാണ് മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്നത്.
റഷ്യയിലെ ഒരു ഗ്രാമത്തിലുള്ള സൈമൺ എന്ന് പേരായ ഒരു ചെരിപ്പുകുത്തിയുടെയും അവിചാരിതമായി വന്നെത്തുന്ന ഒരു അപരിചിതന്റെയും കഥയാണത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത പാവം ചെരിപ്പുകുത്തി കുടുംബവുമൊത്ത് ഒരു കർഷക കുടിലിലാണ് താമസം. ഭാര്യക്കും ഭർത്താവിനും കൂടി തണുപ്പിനണിയുന്ന രോമത്തിന്റെ കോട്ട് ഒന്നേ ഉണ്ടായിരുന്നുള്ളൂ. അതാകട്ടെ, പല ഭാഗത്തും കീറാൻ തുടങ്ങിയിരിക്കുന്നു. ചെരിപ്പ് തുന്നിക്കിട്ടുന്ന തുഛമായ വരുമാനമാണ് ചെരിപ്പുകുത്തിക്ക് ആകെ ഉണ്ടായിരുന്നത്. ഭക്ഷണ സാധനങ്ങളാണെങ്കിൽ വില കൂടിയതും. അതിനാൽ കഷ്ടിച്ചാണ് അവർ ജീവിച്ചുപോന്നത്.
റഷ്യയിലെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു രോമത്തിന്റെ കോട്ട് കൂടി വേണമെന്ന് അവർ ആഗ്രഹിക്കുവാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. കൈയിൽ പൈസയില്ലാത്തതിനാൽ കോട്ട് തുന്നുന്നതിനുള്ള ആട്ടിൻ തോൽ വാങ്ങാൻ പണം സ്വരൂപിക്കുവാൻ തുടങ്ങി. ഭാര്യയുടെ പെട്ടിയിൽ ഒരു മൂന്ന് റൂബിൾ നോട്ട് ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. പറ്റുകാരിൽ നിന്നും 5 റൂബിളും 20 കോപ്ക്സും കിട്ടാനുമുണ്ട്. ഇത് ചേർത്താൽ ആട്ടിൻ തോൽ വാങ്ങാമെന്നാണ് പാവം ചെരിപ്പുകുത്തി കണക്കുകൂട്ടിയത്.
ഒരു ദിവസം രാവിലെ ഭാര്യയുടെ പെട്ടിയിലുണ്ടായുന്ന മൂന്ന് റൂബിളെടുത്ത് കീശയിലിട്ട് ചെരിപ്പുകുത്തി പറ്റുകാരെ തേടിപ്പോയി. ആദ്യത്തെ പറ്റുകാരൻ സ്ഥലത്തുണ്ടായിരുന്നില്ല. പണം അടുത്തയാഴ്ച തരാമെന്ന പറ്റുകാരന്റെ ഭാര്യയുടെ വാക്ക് കേട്ട് തിരിച്ചു പോരേണ്ടി വന്നു. അടുത്ത പറ്റുകാരന്റെയടുത്തെത്തിയപ്പോൾ തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ് അയാൾ കൈമലർത്തി. ബൂട്ട് നന്നാക്കിയ വകയിലെ 20 കോപ്ക്സ് മാത്രമേ കിട്ടിയുള്ളൂ. ആട്ടിൻ തോൽ വിൽക്കുന്ന കടയിൽ നിന്നും കൈയിലുള്ള പൈസ കൊടുത്ത് ബാക്കി കടം പറയാമെന്നു വെച്ചെങ്കിലും മുഴുവൻ കാശും നൽകാതെ ആട്ടിൻ തോൽ നൽകാനാവില്ലെന്ന നിലപാടിൽ കടയുടമ ഉറച്ചുനിന്നു. ചെരിപ്പുകുത്തി നിരാശനായി. ആ മോഹഭംഗത്തിൽ നിന്നും രക്ഷപ്പെടാനായി ചെരിപ്പുകുത്തി വരുന്ന വഴിക്ക് 20 കോപ്ക്സിന് കള്ള് ഷാപ്പിൽ കയറി മദ്യപിക്കുന്നു. വോഡ്ക പകർന്നു നൽകിയ ചൂടിൽ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ വഴിയിലുള്ള ഒരു കപ്പേളയുടെ മുന്നിൽ ചെരിപ്പുകുത്തി ഒരു കാഴ്ച കാണുന്നു.
ഒരു ചെറുപ്പക്കാരൻ പൂർണ നഗ്നനായി കപ്പേളക്ക് മുന്നിൽ കിടക്കുന്നു. പേടി മൂലം ചെരിപ്പുകുത്തി ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് പോയില്ല. അയാൾ വീട്ടിലേക്ക് തിടുക്കത്തിൽ നടന്നു. എന്നാൽ പൊടുന്നനെ അയാളിൽ ഒരു ചോദ്യമുയർന്നു. ആ ചെറുപ്പക്കാരൻ എങ്ങനെയാണ് നഗ്നനായത്? അയാൾ ചിലപ്പോൾ വിശപ്പ് മൂലം മരിച്ചു പോയേക്കാം. ദരിദ്രനായ തന്നെ ആ ചെറുപ്പക്കാരൻ എന്തായാലും കൊള്ളയടിക്കാനൊന്നും പോകുന്നില്ല. ചെരിപ്പുകുത്തി തിരിച്ചു നടന്നു. ആ ചെറുപ്പക്കാരന് തന്റെ കോട്ടൂരിക്കൊടുത്തു. എന്നിട്ട് അയാളെയും കൂട്ടി വീട്ടിലേക്ക് നടന്നു.
ഭർത്താവ് പുതപ്പുമായി വരുന്നതും കാത്തിരുന്ന ചെരിപ്പുകുത്തിയുടെ ഭാര്യ കണ്ടത് ഭർത്താവ് വേറൊരു ദരിദ്രവാസിയെയും കൂട്ടിവരുന്നതാണ്. കൈയിലുണ്ടായ കാശിന് കള്ളും കുടിച്ച് ഒരലവലാതിയെയും കൂട്ടിവന്ന ഭർത്താവിനോട് അവർക്ക് വല്ലാത്ത വെറുപ്പ് തോന്നി. വീട്ടിൽ ആകെയുള്ള ഒരു കഷ്ണം അപ്പം അവരെടുത്ത് മാറ്റിവെച്ചു. അടുത്ത രണ്ടു ദിവസമെങ്കിലും കുടുംബത്തിന് വിശപ്പടക്കാനുള്ള അപ്പമാണിത്. വഴിയിൽ കിടക്കുന്ന തെണ്ടികളെയൊക്കെ വീട്ടിൽ കൊണ്ടുവന്നാൽ അവർക്കൊന്നും വെച്ചുവിളമ്പിക്കൊടുക്കാൻ ഇവിടെയൊന്നുമില്ലെന്ന് പറഞ്ഞ് അവർ ഭർത്താവിനോട് ചൂടായി.
ചെരിപ്പുകുത്തി ഒന്നും മിണ്ടിയില്ല. കൂടെ വന്ന ചെറുപ്പക്കാരനും ഒന്നും പറഞ്ഞില്ല. പക്ഷേ, അപ്പോൾ ചെരിപ്പുകുത്തിയുടെ ഭാര്യയുടെ ഉള്ളിൽ ആ ചെറുപ്പക്കാരനോട് ദയ തോന്നി. ചിലപ്പോൾ അയാൾ നല്ലവനായിരിക്കും. ദിവസങ്ങളോളം അയാൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. അവർ പെട്ടെന്ന് കുറച്ച് സൂപ്പുണ്ടാക്കി. അപ്പക്കഷ്ണവും സൂപ്പും അവർ വിളമ്പവേ ആ ചെറുപ്പക്കാരൻ അവരുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു.
ചെറുപ്പക്കാരൻ ചെരിപ്പുകുത്തിയുടെ വീട്ടിൽ തന്നെ താമസം തുടർന്നു. ചെരിപ്പു കുത്തുന്ന പണി അയാൾ വേഗം പഠിച്ചു. അയാൾ തീർക്കുന്ന ചെരിപ്പുകളുടെ ഖ്യാതി ഗ്രാമത്തിനപ്പുറത്തേക്കും പരന്നു. ചെറുപ്പക്കാരൻ പക്ഷേ, വളരെക്കുറച്ചേ സംസാരിക്കുകയുള്ളൂ. ഏൽപിക്കുന്ന പണി ചെയ്യും. വീട്ടിനുള്ളിൽനിന്ന് പുറത്തിറങ്ങുന്നത് അപൂർവം.
അങ്ങനെയിരിക്കേ ഒരു ദിവസം പുറത്ത് കുതിരകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ചെരിപ്പുകുത്തി പുറത്തിറങ്ങി. കുതിരവണ്ടിയിൽ നിന്ന് പ്രഭുവിനെപ്പോലെ തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി. അയാളുടെ പിന്നാലെ ഒരു പൊതിയുമായി ഭൃത്യനും. ഭൃത്യൻ പൊതിയഴിച്ച് ചെരിപ്പുകുത്തിക്കു മുന്നിൽവെച്ചു. '20 റൂബിൾ വിലയുള്ള തുകലാണിത്. ജർമനിയിൽനിന്നും കൊണ്ടുവന്നത്. ഇതുകൊണ്ട് എന്റെ കാലുകൾക്ക് പറ്റിയ മനോഹരമായ ബൂട്ടുകൾ പണിയണം. എന്തെങ്കിലും പാകപ്പിഴയുണ്ടായാൽ നിന്റെ ശിഷ്ടജീവിതം ജയിലിലായിരിക്കും' -പ്രഭു അട്ടഹസിച്ചു
ചെരിപ്പുകുത്തി പേടിച്ചുവിറച്ച് ചെറുപ്പക്കാരനെ വിളിച്ചു. ചെറുപ്പക്കാരൻ പ്രഭുവിന് മുന്നിൽ വന്നു നിന്ന് കാലിന്റെ അളവെടുക്കാൻ തുടങ്ങി. അപ്പോൾ അയാൾ പ്രഭുവിന്റെ പിന്നിലേക്ക് നോക്കി. അവിടെ നിൽക്കുന്ന വേറെ ആരെയോ അയാൾ സസൂക്ഷ്മം നോക്കുന്നതു പോലെയാണ് ചെരിപ്പുകുത്തിക്ക് തോന്നിയത്. പൊടുന്നനെ ചെറുപ്പക്കാരൻ പ്രഭുവിന്റെ മുഖത്തു നോക്കി ചിരിച്ചു. 'ബൂട്ടുകൾ നന്നായില്ലെങ്കിൽ നിന്റെ ഈ ചിരി പിന്നെയുണ്ടാവില്ല' -പ്രഭു ഒന്നുകൂടി അട്ടഹസിച്ച-് കുതിരവണ്ടിയിൽ കയറിപ്പോയി.
വിശേഷപ്പെട്ട തുകൽ ചെറുപ്പക്കാരൻ എന്താണ് ചെയ്യുന്നതെന്ന് നോക്കിയ ചെരിപ്പുകുത്തി ഞെട്ടിപ്പോയി. ബൂട്ടുണ്ടാക്കുന്നതിനു പകരം സാധാരണ ചെരിപ്പുകളാണ് ചെറുപ്പക്കാരൻ ഉണ്ടാക്കിയിരിക്കുന്നത്. പ്രഭു ബൂട്ട് വാങ്ങാൻ വരുന്നതോടെ തന്റെ കഥ കഴിഞ്ഞെന്ന് ചെരിപ്പുകുത്തി തീർച്ചയാക്കി. നീ എന്തു പണിയാണീ ചെയ്തതെന്ന് ചെരിപ്പുകുത്തി ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ആരോ മുട്ടുന്നതു പോലെ തോന്നി. ചെരിപ്പുകുത്തി വാതിൽ തുറന്നു. മുന്നിൽ പ്രഭുവിന്റെ ഭൃത്യൻ. 'യജമാനത്തി പറഞ്ഞതനുസരിച്ചാണ് ഞാൻ വന്നിരിക്കുന്നത്. പ്രഭുവിന് ബൂട്ടുകൾ ആവശ്യമില്ല. ഇവിടെ നിന്നും പോകുന്ന വഴി അദ്ദേഹം മരിച്ചുപോയി. ഇനിയിപ്പോൾ മരിച്ചവർ ധരിക്കുന്ന സാധാരണ ചെരിപ്പ് മാത്രം മതി.' ചെരിപ്പുകുത്തി ചെറുപ്പക്കാരനെ അതിശയത്തോടെ നോക്കി. അയാൾ ആ ചെരിപ്പുകൾ പൊതിഞ്ഞെടുത്ത് ഭൃത്യന് കൈമാറി.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും ചെരിപ്പുകുത്തിയെ തേടി വന്നു. ഇരട്ടക്കുട്ടികൾ. ഒരു പെൺകുട്ടിയുടെ കാലിന് ചെറിയ മുടന്തുണ്ട്. മകളുടെ കാലിനെന്തു പറ്റിയെന്ന് ചെരിപ്പുകുത്തി സ്ത്രീയോട് ചോദിച്ചു.  'എന്റെ മക്കളല്ല ഇവർ. പക്ഷേ, ഇവരെ ഞാനാണ് വളർത്തുന്നത്. ഇവർ എനിക്ക് മക്കളെപ്പോലെ തന്നെയാണ്' -സ്ത്രീ പറഞ്ഞു. അപ്പോൾ ചെറുപ്പക്കാരൻ അത്യധികം ശ്രദ്ധയോടെ ആ കുട്ടികളെ നോക്കി. ചെരിപ്പുകുത്തി നോക്കുമ്പോൾ ചെറുപ്പക്കാരൻ പുഞ്ചിരിക്കുന്നു.
തന്റെ വീടിനടുത്തുള്ള ഒരു കുടുംബത്തിലേതാണ് ഈ കുട്ടികളെന്നും കുട്ടികളുടെ അമ്മയും പിതാവും മരിച്ചതു കാരണം താനാണ് ഈ കുട്ടികളെ വളർത്തുന്നതെന്നും സ്ത്രീ പറഞ്ഞു. ചെറുപ്പക്കാരൻ കുട്ടികളുടെ കാലിന്റെ അളവെടുത്തു. കുട്ടികളും സ്ത്രീയും തിരിച്ചുപോയി. അടുത്ത ദിവസം ചെറുപ്പക്കാരൻ ചെരിപ്പുകുത്തിയുടെ അടുത്തു വന്നിട്ട് പറഞ്ഞു.  'ദൈവം എന്നോട് ക്ഷമിച്ചിരിക്കുന്നു. ഞാൻ തിരിച്ചുപോവുകയാണ്.'
ചെരിപ്പുകുത്തി ചെറുപ്പക്കാരനാേട് പറഞ്ഞു. 'നിങ്ങൾ സാധാരണക്കാരനല്ലെന്ന് എനിക്കറിയാം. നിങ്ങളെ ഇവിടെ പിടിച്ചുനിർത്താനാവില്ലെന്നും എനിക്കറിയാം. പക്ഷേ. ഒരു ചോദ്യത്തിന് നിങ്ങൾ മറുപടി പറഞ്ഞാൽ ഉപകാരമാവുമായിരുന്നു. ഇവിടെ വന്ന ശേഷം മൂന്നേ മൂന്നു തവണയേ നിങ്ങൾ ചിരിച്ചിട്ടുള്ളൂ. ഭക്ഷണം വിളമ്പിത്തന്നപ്പോൾ എന്റെ ഭാര്യയുടെ നേർക്ക് നോക്കി നിങ്ങൾ ആദ്യം ചിരിച്ചു. രണ്ടാമത് നിങ്ങൾ ചിരിച്ചത് ആ പ്രഭു വന്നപ്പോഴാണ്. ആ സ്ത്രീയും കുട്ടികളും വന്നപ്പോൾ നിങ്ങൾ മൂന്നാം വട്ടം ചിരിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ ചിരിച്ചത്'.
ചെറുപ്പക്കാരൻ പറഞ്ഞു: നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ സാധാരണക്കാരനല്ല. ഞാൻ ഒരു മാലാഖയാണ്. ഒരു ദിവസം ദൈവം എന്നോട് ഭൂമിയിൽ പോയി ഒരു സ്ത്രീയുടെ ആത്മാവ് കൊണ്ടുവരാൻ പറഞ്ഞു. ഞാൻ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. അവർ പ്രസവിച്ചിട്ട് അധികം സമയമായിട്ടുണ്ടായിരുന്നില്ല. രണ്ട് പെൺകുഞ്ഞുങ്ങൾ. എന്നെക്കണ്ടപ്പോൾ അവർക്ക് കാര്യം പിടികിട്ടി. തന്റെ ജീവനെടുക്കരുതെന്നും രണ്ടു ദിവസം മുമ്പാണ് തന്റെ ഭർത്താവ് മരിച്ചതെന്നും ഇപ്പോൾ താൻ കൂടി മരിച്ചാൽ ഈ കുട്ടികൾക്ക് വേറെയാരുമുണ്ടാവില്ലെന്നും പറഞ്ഞ് അവർ കരഞ്ഞു.
അവരുടെ കരച്ചിൽ കേട്ട് ഞാൻ തിരിച്ചുപോയി. സ്ത്രീയുടെ ജീവൻ എടുക്കാതെ വന്നതിന് ദൈവം എന്നെ ശാസിച്ചു. തിരിച്ചുപോയി അവരുടെ ജീവൻ എടുത്തിട്ട് വരാൻ ദൈവം പറഞ്ഞു. എന്നിട്ട് ദൈവം ഒരു കാര്യം കൂടി പറഞ്ഞു. മനുഷ്യർ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന് നീ മനസ്സിലാക്കണം. അതിന് നീ കുറച്ചു നാൾ ഭൂമിയിൽ താമസിക്കണം. ഞാൻ ഭൂമിയിലേക്ക് പോയി ആ സ്ത്രീയുടെ ജീവനെടുത്തു. പക്ഷേ, അവരുടെ ജീവനുമായി തിരിച്ച് പറക്കുമ്പോൾ എന്റെ കൈയിൽ നിന്നും അവരുടെ ആത്മാവ് തനിയെ മുകളിലേക്ക് പോയി. ആരോ തള്ളിയിട്ടതു പോലെ ഞാൻ നിങ്ങളുടെ വീടിനടുത്തുള്ള കപ്പേളയുടെ മുന്നിൽ വന്നു വീഴുകയും ചെയ്തു. 
അവിടെ ഞാൻ കിടക്കുമ്പോൾ നിങ്ങൾ ദയ തോന്നി എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ നിങ്ങളുടെ ഭാര്യ ആദ്യം വഴക്കു പറഞ്ഞെങ്കിലും ദയ തോന്നി ഭക്ഷണം തന്നു. 
മനുഷ്യർ ജീവിക്കുന്നതിന്റെ ഒരു കാരണം ദയ ആണെന്ന് ദൈവം എന്നെ പഠിപ്പിക്കുകയായിരുന്നു. ആ തിരിച്ചറിവിലാണ് ഞാൻ നിങ്ങളുടെ ഭാര്യയുടെ മുഖത്തു നോക്കി ചിരിച്ചത്. പിന്നെ ഞാൻ ചിരിച്ചത് പ്രഭു വന്നപ്പോഴാണ്. പ്രഭു നിങ്ങളോട് അട്ടഹസിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അയാളുടെ പിന്നിലുണ്ടായിരുന്ന മരണത്തിന്റെ മാലാഖയെയാണ്. പ്രഭു മരിക്കാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. അയാൾക്ക് ശരിക്കും വേണ്ടിവരിക ബൂട്ടുകളെല്ലന്നും മരിക്കുന്നവർ ഇടുന്ന ചെരിപ്പുകളാണെന്നും എനിക്ക് പിടികിട്ടി. പക്ഷേ, അപ്പോഴും പ്രഭു ബൂട്ടുകളെക്കുറിച്ച് ഒച്ച വെക്കുകയായിരുന്നു. മനുഷ്യർക്ക് അവർക്ക് യഥാർത്ഥത്തിൽ വേണ്ടതെന്താണെന്ന് അറിയില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് പലപ്പോഴും അവർ ബഹളം വെക്കുന്നതെന്നും എനിക്ക് മനസ്സിലായി.
മൂന്നാമത് ഞാൻ ചിരിച്ചത് ആ പെൺകുട്ടികളെ കണ്ടപ്പോഴാണ്. ഇവരുടെ അമ്മയുടെ ജീവനാണ് ഞാൻ എടുത്തത്. ആ സ്ത്രീ മരിച്ചെങ്കിലും അവരുടെ കുഞ്ഞുങ്ങളെ തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രീ എടുത്തു വളർത്തി. അവർക്ക് ഈ കുഞ്ഞുങ്ങളോട് കരുണയും സ്നേഹവുമുണ്ടായിരുന്നതുകൊണ്ടാണ് ഈ കുഞ്ഞുങ്ങൾ മരിക്കാതിരുന്നത്. 
ഒരാൾ മരിക്കുന്നതുകൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും ഈ ലോകത്ത് സ്നേഹമുള്ളിടത്തോളം കാലം മനുഷ്യർ ജിവിക്കുമെന്നുമാണ് ദൈവം എന്നെ പഠിപ്പിച്ചത്. സ്നേഹമാണ് ആത്യന്തികമായി ഭൂമിയിൽ മനുഷ്യ ജീവിതം സാധ്യമാക്കുന്നത്. ഇതും പറഞ്ഞ് ആ ചെറുപ്പക്കാരൻ മാലാഖയുടെ രൂപം പൂണ്ട് സ്വർഗത്തിലേക്ക് തിരിച്ചുപോയി.
ശബ്ദമില്ലാത്തവരുടെ ശബ്ദവും കാഴ്ചയില്ലാത്തവരുടെ കാഴ്ചയുമാവണം നാമോരോരുത്തരും. ടോൾസ്റ്റോയ് പറഞ്ഞതു പോലെ ഈ ഭൂമിയിൽ നാം ജീവിക്കുന്നത് കാരുണ്യവും സ്നേഹവും ഇനിയും ഇവിടെ ഉറവ വറ്റിയിട്ടില്ല എന്നതുകൊണ്ടു തന്നെയാണ്. ഈ വികാരങ്ങൾ സജീവമായി നിലനിൽക്കുകയും വളർന്നു പരിലസിക്കുകയും ചെയ്യുമ്പോഴാണ് നാം ശരിയായ മനുഷ്യരാകുന്നത്.

Latest News