Sorry, you need to enable JavaScript to visit this website.

101 ഇനം സൈനിക ഉപകരണങ്ങളുടെ ഇറക്കുമതി നിര്‍ത്തുന്നു; ലക്ഷ്യം തദ്ദേശീയ ഉല്‍പ്പാദനം

ന്യൂദല്‍ഹി- തദ്ദേശീയ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് 101 ഇനം പ്രതിരോധ, സൈനിക ഉപകരണങ്ങളുടെ ഇറക്കു മതി നിര്‍ത്തിവെക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടപ്പെട്ട സമയപരിധിക്കു ശേഷമായിരിക്കും ഇറക്കു മതി വിലക്ക് ഏര്‍പ്പെടുത്തുക. ആഭ്യന്തര വ്യവസായ രംഗത്ത് ഇത് അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അടുത്ത ആറേഴ് വര്‍ഷങ്ങള്‍ക്കകം നാലു ലക്ഷത്തോളം കോടി രൂപയുടെ കരാരുകള്‍ ആഭ്യന്തര പ്രതിരോധ വ്യവസായ മേഖലയ്ക്കു ലഭിക്കാന്‍ ഇതു വഴിയൊരുക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. 2020നും 2024നുമിടയില്‍ ഘട്ടമായാണ് പ്രതിരോധ ഇറക്കുമതി വിലക്ക് നടപ്പിലാക്കുക.  പ്രാധനമന്ത്രിയുടെ സ്വയം പര്യാപ്ത ഇന്ത്യ (ആത്മ നിര്‍ഭര്‍ ഭാരത്) പദ്ധതിയുടെ ഭാഗമായാണിത്. 

വലിയ തോക്കുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, യുദ്ധക്കപ്പലുകള്‍, സോനാര്‍ യന്ത്രങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, ലൈറ്റ് കോംപാറ്റ് കോപ്റ്ററുകള്‍, റഡാറുകള്‍, കവചിത പോര്‍ വാഹനങ്ങള്‍ തുടങ്ങി 101 പ്രതിരോധ ഇനങ്ങളുടെ ഇറക്കുമതിയാണ് നിയന്ത്രിക്കുന്നത്.

2015 ഏപ്രിലിലനും 2020 ഓഗസ്റ്റിനുമിടയില്‍ കര, വ്യോമ, നാവിക സേനകള്‍ 260ഓളം പദ്ധതികളിലായി ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകളാണ് നല്‍കിയത്. അടുത്ത ആറേഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലു ലക്ഷം കോടി രൂപയുടെ കരാറുകളാണ് ആഭ്യന്തര വ്യവസായ രംഗത്തെത്തുന്നമെന്ന് കണക്കാക്കപ്പെടുന്നത്.

മൂന്ന് സേനകളുടേയും നേതൃത്വങ്ങളുമായും പൊതുമേഖലാ, സ്വകാര്യ മേഖലാ വ്യവസായ രംഗത്തേയും ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് ഇറക്കു മതി നിര്‍ത്തേണ്ട ഇനങ്ങളുടെ പട്ടിക തയാറാക്കിയത്. ഉല്‍പ്പാദനം സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Latest News