Sorry, you need to enable JavaScript to visit this website.

പെട്ടിമുടി ദുരന്തം: 26 മൃതദേഹങ്ങൾ കണ്ടെടുത്തു; കാണാമറയത്ത് 45 മനുഷ്യർ

ഇടുക്കി - മൂന്നാർ രാജമലക്കടുത്ത്  പെട്ടിമുടിയിലെ എസ്റ്റേറ്റ് ലയത്തിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ മലയിടിച്ചിലിൽപ്പെട്ട 9  പേരുടെ ജഡം കൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ ദുരന്തത്തിനിരയായവരുടെ 26 മൃതദേഹങ്ങൾ കണ്ടുകിട്ടി. മലയിടിഞ്ഞു വീണ നാല് ലയങ്ങളിൽ 83 പേരാണ് താമസിച്ചിരുന്നതെന്നാണ് എസ്റ്റേറ്റ് ഉടമകളായ കണ്ണൻ ദേവൻ കമ്പനിയുടെ കണക്ക്. 12 പേർ അപകടത്തിൽനിന്നും  രക്ഷപ്പെട്ടിരുന്നു. ഇനി കണ്ടെത്താനുളള 45 പേരും മരിച്ചിരിക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 


വ്യാഴാഴ്ച രാത്രിയാണ് വലിയൊരു പ്രദേശം മുഴുവനായി ഇടിഞ്ഞ് വെള്ളപ്പാച്ചിലിൽ ലയങ്ങളെ തുടച്ചു നീക്കിയത്. ഗാന്ധിരാജ് (48),ശിവകാമി (38) ,വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40),അണ്ണാദുരൈ ( 44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാൾ (42), സിന്ധു (13), നിധീഷ് (25), പനീർശെൽവം( 50), ഗണേശൻ (40), രാജ (35),  വിജില (47), കുട്ടിരാജ് (48), പവൻ തായ് (52) ഷൺമുഖ അയ്യൻ (58), മണികണ്ഠൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35), സരോജ (58) എന്നിവരുടെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീയുടെയും  മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്നുപേർ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ കോലഞ്ചേരി ആശുപത്രിയിലുമാണ്. 


റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവർ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
പോസ്റ്റ്മോർട്ടം നടപടികൾ അതിവേഗം നടക്കുന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. പ്രകൃതിദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടുപോയവരെ സംരക്ഷിക്കാനും ആ കുടുംബങ്ങൾക്ക് തുടർന്നുള്ള ജീവിതത്തിൽ അത്താണിയാവാനും സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. 


ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പോലീസ്, ഫയർഫോഴ്സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഇവരുടേതെല്ലാം സ്തുത്യർഹമായ സേവനമാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനിൽക്കുന്നതിനാൽ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. രാജമലയിൽ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങൾ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ടവർക്കായി ഇന്നലെ നടത്തിയ തെരച്ചിൽ

 

Latest News