Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍നിന്ന് പ്രതിദിനം ആയിരം ഇന്ത്യക്കാരെ ഒഴിപ്പിക്കും

കുവൈത്ത് സിറ്റി- കുവൈത്തില്‍ നിന്ന് പ്രതിദിനം ആയിരം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇരുരാഷ്ട്രങ്ങളും ധാരണയായി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇതിനായാണ് താല്‍ക്കാലിക അനുമതി നല്‍കിയതെന്നും യാത്രാനിരോധം നീക്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് പത്തു മുതല്‍ ഒക്ടോബര്‍ 24 വരെ ആയിരിക്കും വിമാനസര്‍വീസ്. ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് 500 സീറ്റു വീതം നല്‍കും. എന്നാല്‍ നാട്ടില്‍ നിന്ന് യാത്രക്കാരെ കുവൈത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ തീരുമാനമായിട്ടില്ല. നേരത്തെ, ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാനിരോധനം നീക്കി എന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തിലാണ് സിവില്‍ വ്യോമയാന മന്ത്രാലയം വ്യക്തത നല്‍കിയത്.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 31 രാഷ്ട്രങ്ങളിലെ വിമാനങ്ങള്‍ക്കാണ് കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ആദ്യം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ഓരോ പത്തു ദിവസം കൂടുമ്പോഴും പട്ടികയില്‍ മാറ്റം വരുത്തുമെന്ന് വ്യോമയാന അധികൃതര്‍ വ്യക്തമാക്കി.

 

Latest News