Sorry, you need to enable JavaScript to visit this website.

വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ചു കോടികള്‍ തട്ടി

തിരുവനന്തപുരം- വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ചു ട്രഷറി ഉദ്യോഗസ്ഥന്‍ കോടികള്‍ തട്ടി.
വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലാണ് സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തത്. ഇയാളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ജില്ലാ ട്രഷറി ഓഫീസര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നു വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജുലാല്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.

ജില്ലാ ട്രഷറി ഓഫീസര്‍ ഷാനവാസ് പ്രാഥമിക റിപ്പോര്‍ട്ട് ട്രഷറി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ബിജുലാലിനെ സസ്‌പെന്‍ഡ് ചെയ്തത്. വഞ്ചിയൂര്‍ സബ് ട്രഷറി ഓഫീസര്‍ സ്ഥാനത്തു നിന്നും വിരമിച്ച ഉദ്യോ ഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച് ബിജുലാല്‍ തന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്കു പണം മാറ്റിയെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ട്രഷറിയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന തട്ടിപ്പിന്റെ അമ്പരപ്പിലാണ് ഉദ്യോഗസ്ഥര്‍.

രണ്ടു കോടിയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ പരിശോധനയില്‍ ഇതു കൂടാന്‍ സാധ്യതയുണ്ടെന്നാണ്  ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.  ഉദ്യോഗസ്ഥന്റെ പെന്‍ നമ്പര്‍ (പെര്‍മനന്റ് എംപ്ലോയി നമ്പര്‍) പരിശോധിച്ചാല്‍ മാത്രമേ വേറെ അക്കൗണ്ടുകളിലേക്കു പണം മാറ്റിയിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയൂ. തട്ടിപ്പു നടത്താന്‍ എങ്ങനെയാണ് ബിജുലാലിനു പാസ്‌വേഡ് ലഭിച്ചതെന്ന കാര്യത്തില്‍ അധികൃതര്‍ക്കു വ്യക്തതയില്ല. സബ് ട്രഷറി ഓഫീസര്‍ പാസ്‌വേഡ് ഉപയോഗിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ മറഞ്ഞുനിന്നു കണ്ടിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

ട്രഷറിയിലെ ഐ.എസ്.എം.സി (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്‌മെന്റ് സെല്‍) വിഭാഗത്തിന്റെ വീഴ്ചയാണ് തട്ടിപ്പു നടക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഇല്ലാതാക്കിയിരുന്നെങ്കില്‍ തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് മാസത്തിലാണ് വഞ്ചിയൂര്‍ സബ് ട്രഷറി ഓഫീസറായിരുന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചത്. അതിന് ശേഷം അദ്ദേഹത്തിന്റെ പാസ്‌വേഡ് മറ്റൊരാള്‍ ഉപയോഗിച്ചിട്ടും തടയാന്‍ സെല്ലിനു കഴിഞ്ഞില്ല. ആറു മാസം മുമ്പാണ് ബിജുലാല്‍ വഞ്ചിയൂര്‍ സബ്ട്രഷറി ഓഫീസിലെത്തുന്നത്.

സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കു ഘട്ടംഘട്ടമായി ബിജുലാല്‍ തുക മാറ്റി. പിന്നീട് തന്റെയും ഭാര്യയുടെയും പേരിലുള്ള സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു തുക മാറ്റുകയായിരുന്നു. തുക മാറ്റുന്നതിനായി ട്രാന്‍സാക്ഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്ത ശേഷം പിന്നീട് റദ്ദാക്കിയതും റിസര്‍വ് ബാങ്ക് ഡിപ്പോസിറ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ശ്രദ്ധിച്ചതോടെയാണ് ഇപ്പോള്‍ തട്ടിപ്പു പുറത്തായത്.

 

 

Latest News