സോള്‍- ദക്ഷിണ കൊറിയയില്‍ കോവിഡ് ഭയന്ന് നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തയാള്ക്കുണ്ടായത് വന്‍ നഷ്ടം. കൊറോണ വൈറസിന്റെ സാധ്യതകൾ നീക്കം ചെയ്യുന്നതിനാണ് സോളിനു സമീപത്തെ അൻസാൻ നഗരത്തിൽ താമസിക്കുന്നയാൾ നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ടത്.
50,000 വോണിന്റെ കണക്കില്ലാത്ത നോട്ടുകളാണ് ഇയാള്‍ അലക്കിയെടുത്തത്. ഒരു 50,000 വോണ്‍ നോട്ടിന്റെ മൂല്യം 42 യു.എസ് ഡോളറാണ്. വാഷിംഗ് മെഷീനില്‍നിന്ന് പുറത്തെടുത്തപ്പോള്‍ നോട്ടുകള്‍ പലതും കീറിപ്പറിഞ്ഞു. ഇവയുമായി ബാങ്ക് ഓഫ് കൊറിയയില്‍ എത്തിയപ്പോള്‍ 23 ദശലക്ഷം വോണിന്റെ (19,320 ഡോളർ) പുതിയ കറന്‍സിയാണ് തിരികെ നല്‍കിയത്.
വികൃതമായ നോട്ടുകൾ കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച ബാങ്ക് നിയമ പ്രകാരം 507 നോട്ടുകളുടെ പകുതി തുകയാണ് തിരികെ നല്‍കിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥ സിയോ ജീ വോൺ പറഞ്ഞു. എണ്ണാന്‍ കഴിഞ്ഞ കീറിയ നോട്ടുകള്‍ക്കാണ് പുകുതി മൂല്യം ലഭിച്ചതെന്നും എണ്ണാന്‍ പോലും പറ്റാതെ കീറിപ്പറിഞ്ഞ നോട്ടുകള്‍ കണക്കിലെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.
എത്ര നോട്ടുകളാണ് ഇയാള്‍ കഴുകാൻ ശ്രമിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയില്ലെന്നും അവർ പറഞ്ഞു.വലിയ നഷ്ടമാണ് സംഭവിച്ചിട്ടുണ്ടാകുകയെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
നോട്ടുകള്‍ എത്രമാത്രം മാറ്റി നല്‍കണമെന്ന് അവയുടെ നാശമനുസരിച്ചാണ് സെൻട്രൽ ബാങ്ക് തീരുമാനിക്കാറുള്ളത്.
കേടുപാടുകൾ കുറവാണെങ്കിൽ ബാങ്ക് മുഴുവന്‍ തുകയും നല്‍കും. എന്നാല്‍ കേടുപാട് കൂടുതലാണെങ്കില്‍ പുകുതി മൂല്യമാണ് നല്‍കുക. ഗണ്യമായ നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ തുക ഒട്ടും തിരികെ ലഭിക്കില്ല.
കുടുംബാംഗത്തിന്റെ ശവസംസ്കാര വേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും മറ്റുള്ളവരും നൽകിയ സഹായധനമാണ് ഇയോം എന്നയാള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകികയത്. ഈ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ സ്വകാര്യത കണക്കിലെടുത്ത് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.
മറ്റൊരു സംഭവത്തില്‍ കോവിഡ് ഭീതി കാരണം കറന്‍സി മൈക്രോവേവിലിട്ട് ചൂടാക്കിയ കിം എന്നയാള്‍ക്ക് കൂടുതല്‍ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. കിമ്മിന് 5.2 ദശലക്ഷം വോണിന്റെ(3 4,370 ഡോളര്‍) പുതിയ കറൻസി ലഭിച്ചു.
അണുവിമുക്തമാക്കാന്‍ നോട്ടുകള്‍ മൈക്രോവേവിൽ ഇടരുതെന്നും ഇക്കാര്യം തെളിയിക്കപ്പെട്ട കാര്യമല്ലെന്നും സെന്‍ട്രല്‍ ബാങ്ക് കൊറിയക്കാരെ ഉണർത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊറിയന്‍ ആരോഗ്യ വകുപ്പ് നല്കുന്ന നിർദേശങ്ങളില്‍ വാഷിംഗ് മെഷിനിലിട്ടോ അല്ലാതെയോ നോട്ടുകള്‍ കഴുകാനും നിർദേശിക്കുന്നില്ല.






