Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജസ്ഥാനില്‍ എംഎല്‍എമാരുടെ 'വില' കുതിച്ചുയരുന്നു; കൂടെയുള്ളവരെ ഗെഹ്‌ലോട്ട് മറ്റൊരിടത്തേക്ക് മാറ്റിയേക്കും

ജയ്പൂര്‍- രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതിനു പിന്നാലെ എംഎല്‍എമാരെ കോടികള്‍ മുടക്കി വിലക്കെടുക്കാന്‍ ബിജെപി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. കുതിരക്കച്ചവടത്തില്‍ വില കുതിച്ചുയരുകയാണെന്നും എംഎല്‍എമാരുടെ വില കുത്തനെ വര്‍ധിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു. ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഉടന്‍ കൂടുതല്‍ സുരക്ഷിതമായ മറ്റൊരു നഗരത്തിലേക്ക് മാറ്റാനുള്ള നീക്കവുമുണ്ട്. ഇവരിപ്പോള്‍ ജയ്പൂരിലെ ഒരു ഹോട്ടലിലാണ് കഴിയുന്നത്. മറുകണ്ടം ചാടുന്നത് ഓഴിവാക്കാനാണിത്. 

നേരത്തെ ആദ്യ ഘടുവായി 10 കോടിയായിരുന്നു വാഗ്ദാനം. രണ്ടാമത്തേത് 15 കോടിയും. ഇപ്പോള്‍ ഇതിന് ഒരു പരിധിയുമില്ല. ആരാണ് കുതിരക്കച്ചവടം നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഗെഹ് ലോട്ട് കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തി വരികയാണ്. സമ്മേളനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയേക്കും. 102 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് ഗെഹ് ലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭ ചേര്‍ന്നയുടന്‍ വിശ്വാസ വോട്ടെടുപ്പു നടത്തി ഭൂരിപക്ഷം തെളിയിക്കാനായിരിക്കും നീക്കം. എംഎല്‍എമാരെ മറ്റൊരിടത്തേക്ക് മാറ്റുന്നതും ഈ പദ്ധതിയുടെ ഭാഗമായാണ്.

അതേസമയം വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഗെഹ്‌ലോട്ടോ കോണ്‍ഗ്രസോ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന്റെ നിലനില്‍പ്പിനു ഭീഷണിയായ വിമത എംഎല്‍എമാരെ ഒതുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലാണ് ഇപ്പോള്‍ കാര്യമായ ശ്രദ്ധ.

കോണ്‍ഗ്രസ് സര്‍ക്കാര്‍ കലാപം ഉയര്‍ത്തിവിട്ട മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ്  ബിജെപിയുമായി ചേര്‍ന്ന് എംഎല്‍എമാരെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോഗം ഗെഹ്‌ലോട്ട് വീണ്ടും ആവര്‍ത്തിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ വെള്ളിയാഴ്ച മുതല്‍ നിയമസഭ ചേര്‍ന്ന് വിശ്വാസ വോട്ട് തേടാനായിരുന്നു ഗെഹ്‌ലോട്ടിന്റെ ശ്രമം. എന്നാല്‍ ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. വീണ്ടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഒടുവില്‍ ഓഗസ്റ്റ് 14 മുതല്‍ സമ്മേളനത്തിന് അനുമതി നല്‍കിയത്.

Latest News