എല്ലാ പദ്ധതികള്‍ക്കും കണ്‍സള്‍ട്ടന്‍സി വേണമെന്ന് കരുതുന്നില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി

തിരുവനന്തപുരം- കണ്‍സള്‍ട്ടന്‍സി കരാറുകളെ സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെ തള്ളി ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാരിന് എല്ലാ പദ്ധതികള്‍ക്കും കണ്‍സള്‍ട്ടന്‍സി വേണമെന്ന നിലപാടില്ല. അത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച രീതിയാണ്. ടെണ്ടര്‍ വിളിക്കാതെ ഒരു കരാറും നല്‍കിയിട്ടില്ല.അതേസമയം കണ്‍സള്‍ട്ടന്‍സി വേണമെന്നുള്ള സാഹചര്യം കേരളത്തിലുണ്ടാകും.

കാരണം കേരളത്തില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ സാധാരണഗതിയിലുള്ള ബജറ്റ് ചുമതലകളെ ഏല്‍പ്പിക്കുന്നതിനുള്ള പ്രാപ്തി മാത്രമേ ഉള്ളൂ. അതിനാല്‍ തന്നെ കൃത്യമായ പ്രോജക്ട് തയ്യാറാക്കിയ ശേഷമേ പദ്ധതി നടപ്പാക്കാന്‍ സാധിക്കൂകയുള്ളൂ. അതിന് താത്കാലികമായി കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് പദ്ധതി പഠിക്കണം. അത് സുതാര്യമായിരിക്കണം. അത്ര മാത്രമേ സര്‍ക്കാരും ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ സര്‍ക്കാരിന് താങ്ങാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രം ഇവിടെ ചെയ്താല്‍ മതിയെന്നതല്ല സര്‍ക്കാര്‍ നയം. നല്ല പദ്ധതികള്‍ നടപ്പിലാക്കാനാണ് നിയമിക്കുന്നതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.അതേസമയം വിമാനത്താവളത്തിനുള്ള ഭൂമി സംബന്ധിച്ച സാധ്യതാ പഠനത്തിനാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. സാധ്യതാ പഠനത്തിന് ശേഷമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. അല്ലാതെ ഭൂമി ഏറ്റെടുത്തിട്ടില്ല പഠനം നടത്തേണ്ടതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് തോമസ് ഐസക് മറുപടി പറഞ്ഞു.
 

Latest News