Sorry, you need to enable JavaScript to visit this website.

നിലമ്പൂരിൽ ആർ.എസ്.എസ് ക്വട്ടേഷൻ സംഘം; സമഗ്രാന്വേഷണം വേണം- സി.പി.എം

മലപ്പുറം-നിലമ്പൂർ പൂക്കോട്ടുംപാടത്ത് കണ്ണൂർ ജില്ലയിലെ ആർ.എസ്.എസ് തമ്പടിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സി.പി.എം ജില്ലാസെക്രട്ടറിയറ്റ്  പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘമെത്തിയത് തന്നെ വധിക്കാനാണെന്ന് കാണിച്ച് പി.വി അൻവർ എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നതായാണ് പുറത്തുവന്ന വിവരങ്ങൾ തെളിയിക്കുന്നത്. അതിനാൽ ഇക്കാര്യത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
കണ്ണൂരിലെ അറിയപ്പെടുന്ന ക്വട്ടേഷൻ സംഘമാണ് പോലീസ് പിടിയിലായത്. പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ നേതാവ് ധനരാജ് വധക്കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ കണ്ണൂർ പാലക്കോട് രാമന്തളി കാക്കംപാറ മറ്റുകാരൻ വിപിൻ. മറ്റ് മൂന്നു പേരും ആർഎസ്എസ് ക്രിമിനലുകളും നിരവധി കേസിലെ പ്രതികളുമാണ്. ഇവരെ ജാമ്യത്തിലിറക്കിയത് നിലമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളാണെന്നത് ദുരൂഹത വർധിപ്പിക്കുന്നു. ഇവരെ ഇതിന് നിർദേശിച്ചത് ആരെന്ന കാര്യം പുറത്തുവരേണ്ടതുണ്ട്. ക്വട്ടേഷൻ സംഘത്തെ എത്തിച്ചതിൽ ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ വൻ ഗൂഢാലോചന നടന്നതായി സംശയമുയർന്നിട്ടുണ്ട്. പി.വി അൻവർ എം.എൽ.എ തന്നെ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഘം എന്തിന് വന്നു, ഇവരെ എത്തിച്ചത് ആര്, ഗൂഢാലോചനയിൽ ആരെല്ലാം പങ്കാളികളായി എന്നീ കാര്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സമഗ്രന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി ഇ. എൻ മോഹൻദാസ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

 

Latest News