കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമനിധിയില്‍നിന്ന് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായം

കോട്ടയം - കേന്ദ്രസര്‍ക്കാരിന്റെ മാധ്യമ പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന്  കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഹായം. ഗുരുതര രോഗ ബാധിതര്‍ക്കും മരണമടയുന്ന മാധ്യമ പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്കുമാണ് ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീമിലൂടെ ഒറ്റത്തവണ സഹായം നല്‍കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് വാഹനമിടിച്ചു മരിച്ച സിറാജ് ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ കുടുംബത്തിനാണ് പരിഷ്‌കരിച്ച പദ്ധതിയിലൂടെ ആദ്യം സഹായം ലഭിച്ചത്്. ഗുരുതര രോഗം ബാധിച്ചു ചികിത്സയിലായ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജോലിക്കിടെ അപകടമോ രോഗമോ ബാധിച്ച് ജീവിതം വഴിമുട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പദ്ധതിയില്‍നിന്ന് സഹായം ലഭ്യമാകുമെന്ന്്് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിപ്പില്‍ പറയുന്നു.

2018ലെ പ്രളയ റിപ്പോര്‍ട്ടിംഗിംനിടെ കോട്ടയം കടുത്തുരുത്തി മുണ്ടാറില്‍ വള്ളം മുങ്ങി മരിച്ച മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിമോന്റെ കുടുംബത്തിനാണ് ഈ പദ്ധതിയില്‍ ഏറ്റവും അവസാനം സഹായം ലഭിച്ചത്്. അപകടത്തില്‍പ്പെട്ട് ജീവിതമാര്‍ഗം നഷ്ടപ്പട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കും, കുടുംബ   ആശ്രിത സഹായമായും അഞ്ചു ലക്ഷം രൂപയും ഗുരുതര രോഗം ബാധിച്ചവര്‍ക്കു ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപയുമാണ് പദ്ധതിയില്‍ നല്‍കുക. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആശുപത്രി ചികിത്സക്കായി രണ്ട് ലക്ഷം. അഞ്ചു വര്‍ഷം തികച്ച അക്രഡിറ്റേഡ് അല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക്് ഒരു ലക്ഷം രൂപയും ചികിത്സാ സഹായമായി ലഭിക്കും.

ജേണലിസം മുഖ്യ ജോലിയായുളള എല്ലാവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. അച്ചടി- ദൃശ്യ-ശ്രാവ്യ മാധ്യമ മേഖലയിലുളള മുഴുവന്‍ സമയ- പാര്‍ട് ടൈം -ഫ്രീലാന്‍സ് ജേണലിസ്റ്റുകള്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുളള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഐആന്റ്ബി സെക്രട്ടറി അധ്യക്ഷനായ എട്ടംഗ സമിതിക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.

മൂന്നുമാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് അപേക്ഷകള്‍ പരിശോധിക്കും.  നേരത്തെയുണ്ടായിരുന്ന മാധ്യമ ക്ഷേമ നിധി പരിഷ്‌ക്കരിച്ച് 2018ലാണ് കേന്ദ്രം ഉത്തരവിട്ടത്. നിലവിലുളള സമിതിയുടെ കാലാവധി മാര്‍ച്ച് വരെയാണ്. പിഐബിയുടെ സൈറ്റില്‍നിന്ന് അപേക്ഷ ലഭിക്കും. ഓണ്‍ലൈനായും അപേക്ഷിക്കാം.

വെബ് സൈറ്റ്

 

 

 

 

 

Latest News