Sorry, you need to enable JavaScript to visit this website.

പുതിയ കിസ്‌വ ഇന്ന് കൈമാറും

മക്ക- വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്‌വ ഇന്ന് കൈമാറും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് പുതിയ കിസ്‌വ കൈമാറുക. മക്ക ഗവർണറേറ്റ് ആസ്ഥാനത്തു വെച്ചാണ് ചടങ്ങ് നടക്കുക.  


ഹജ് തീർഥാടകർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. ദുൽഹജ് പത്തിന് രാവിലെ പുതിയ പുടവയിൽ അണിഞ്ഞൊരുങ്ങിയാണ് വിശുദ്ധ കഅ്ബാലയം തീർഥാടകരെ സ്വീകരിക്കുക. എല്ലാ വർഷവും ദുൽഹജ് ഒന്നിന് പുതിയ കിസ്‌വ അൽശൈബി കുടുംബത്തിലെ കാരണവർക്ക് കൈമാറുന്നത് പതിവാണ്. 


പ്രകൃതിദത്തമായ പട്ടിൽ നിർമിക്കുന്ന കിസ്‌വക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്‌ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും. 
ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഒരു കിസ്‌വ നിർമിക്കാൻ എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. കിസ്‌വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സൗദികൾ ജോലി ചെയ്യുന്നുണ്ട്. 


 


 

Latest News