അബുദാബി- കോവിഡ് മഹാമാരിയെ തുടർന്ന് താൽക്കാലികമായി നിർത്തിെവച്ച ചൈനയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ്. അബൂദാബിയിൽ നിന്ന് ഷാങ്ഹായിയിലേക്കുള്ള യാത്രാവിമാനമാണ് വീണ്ടും സർവീസ് ആരംഭിക്കുന്നത്. ജൂലൈ 27നാണ് ആദ്യയാത്ര. 'ചൈനയിലേക്കുള്ള സർവീസുകൾ വീണ്ടും ആരംഭിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആഗോളതലത്തിൽ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ വൈകാതെയുണ്ടാകും' ഇത്തിഹാദ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ റോബിൻ കമാർക് പറഞ്ഞു.
തിങ്കളാഴ്ചകളിലാണ് ഷാങ്ഹായിലേക്കുള്ള വിമാനം. ഉച്ചക്ക് ഒരു മണിക്ക് ഷെഡ്യൂൾ ചെയ്ത വിമാനം ചൊവ്വാഴ്ച മടങ്ങും. ബിസിനസുകാരുടെ ആവശ്യം പരിഗണിച്ചാണ് സർവീസ് പുനരാരംഭിക്കുന്നതെന്നും കമാർക്ക് പറഞ്ഞു. ഷാങ്ഹായി അടക്കം 59 ഇടങ്ങളിലേക്കാണ് ഇത്തിഹാദ് വീണ്ടും സർവീസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തോടെ സർവീസുകൾ പ്രവർത്തനസജ്ജമാകും. എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂർ മുമ്പ് പരിശോധിച്ച ഫലമാണ് പരിഗണിക്കുക. എയർലൈൻസിന്റെ ഹോം ടെസ്റ്റിംഗ് സർവീസ് യാത്രക്കാർക്ക് ഉപയോഗിക്കാമെന്ന് ഇത്തിഹാദ് അറിയിച്ചു.