കാസർകോട് - കോവിഡ് ലോക്ഡൗൺ കാരണം മുടങ്ങിപ്പോയ വിവാഹം നടത്താൻ വരൻ വിദേശത്ത് നിന്ന് പറന്നെത്തി. രതീഷും അനന്യയുംമിന്നുചാർത്തിയതോടെ പത്ത് വർഷത്തെ പ്രണയവും പൂത്തുലഞ്ഞു. പുങ്ങംചാലിലെ പരേതനായ പള്ളിക്കൈ നാരായണന്റെയും രമയുടെയും മകൻ രതീഷും പറമ്പയിലെ സുകുമാരന്റെയും വിലാസിനിയുടെയും മകളും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ അസി. എൻജിനീയറുടെ ഓഫീസിലെതാൽക്കാലിക ജീവനക്കാരിയുമായ അനന്യ സുകുമാരനുമാണ് ഒടുവിൽ ഒന്നിച്ചത്. ചീർക്കയം സുബ്രഹ്മണ്യ കോവിലിൽ വെച്ചായിരുന്നു അടുത്ത ബന്ധുക്കളെമാത്രം സാക്ഷിയാക്കി ഇവരുടെ താലികെട്ട്. മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ച ഇവരുടെ വിവാഹമാണ് കോവിഡ് കാരണം മുങ്ങിപ്പോയത്. ഒടുവിൽ വിദേശത്തായിരുന്ന വരൻ രതീഷ് വന്ദേഭാരത് മിഷനിൽ നാട്ടിൽ എത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് താലി ചാർത്താൻ എത്തിയത്. തുടക്കത്തിൽ ഇവരുടെ പ്രണയത്തെ എതിർത്തിരുന്ന ബന്ധുക്കൾ വിവാഹത്തിന് സമ്മതംമൂളിയെങ്കിലും ലോക്ഡൗൺ ആ പ്രതീക്ഷ തകർത്തു കളഞ്ഞു. വരൻ രതീഷ് നാട്ടിലേക്ക് വരാൻ കഴിയാതെ ഗൾഫിൽ കുടുങ്ങുകയും ചെയ്യുകയായിരുന്നു.