Sorry, you need to enable JavaScript to visit this website.

കടലില്‍ ദുരിതജീവിതം; ഒമ്പത് മലയാളികള്‍ നാട്ടിലേക്ക് മടങ്ങി

മസ്‌കത്ത്- ഏജന്റിന്റെ ചതിയില്‍ പെട്ട് ഒമാനിലെത്തിയ തിരുവനന്തപുരം സ്വദേശികളായ 9 മത്സ്യത്തൊഴിലാളികള്‍ ആറ് മാസത്തിലേറെ കടലില്‍ ദുരിതത്തില്‍ കഴിഞ്ഞ ശേഷം നാട്ടിലേക്ക് യാത്രയായി.  പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം. ജാബിറിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വഴിയൊരുക്കിയത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് തിരുവന്തപുരം സ്വദേശിയായ ഏജന്റ് വഴി മത്സ്യത്തൊഴിലാളികള്‍ ഒമാനിലെത്തിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇവര്‍. വന്‍തുക കൊടുത്താണ് വിസ വാങ്ങിയത്.
മസ്‌കത്തില്‍ ിന്ന് 100 കിലോമീറ്റര്‍ അകലെ ഖുറിയാത്തില്‍ ജോലിക്ക് എത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെടുന്നതായി മത്സ്യത്തൊഴിലാളികള്‍ മനസിലാക്കിയത്. മത്സ്യ ബന്ധന കപ്പലിന് പകരം മറ്റൊരു കപ്പലാണ് ഇവിടെ ഉണ്ടായിരുന്നത്.  നിര്‍ബന്ധിത സാഹചര്യത്തില്‍ കടലിലേക്ക് മത്സ്യ ബന്ധനത്തിനായി പോയെങ്കിലും ഖുറിയാത്തില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ കടലില്‍ ഇവര്‍ക്ക് ദുരിത ജീവിതമായിരുന്നു. നാട്ടിലേക്ക് ബന്ധപ്പെടുന്നതിനോ മറ്റോ അവസരമുണ്ടായില്ല.
മേയ് പകുതിയോടെ ഖുറിയാത്തിലേക്ക് തന്നെ തിരിച്ചുവരാന്‍ ശ്രമിക്കവെ ഇവരെ കടലിലേക്ക് അയച്ചവര്‍ മടങ്ങരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ദുരിത ജീവിതത്തില്‍ നിന്ന് രക്ഷനേടി ഇവര്‍ കര ലക്ഷ്യമാക്കി നീങ്ങി. ഇതിനിടെ സാമൂഹിക പ്രവര്‍ത്തകന്‍ പി.എം. ജാബിറിനെ ബന്ധപ്പെടുകയും രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. കരയിലെത്തിയ മത്സ്യത്തൊഴിലാളികളെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു.
സ്‌പോണ്‍സറെയും തൊഴിലാളികളെയും മലയാളി ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ മടങ്ങാന്‍ വഴിയൊരുങ്ങുകയായിരുന്നു.

 

Latest News