ന്യൂദൽഹി- പന്ത്രണ്ടാം ക്ലാസിലെ നാന്നൂറ് വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.എസ്.ഇ. കോവിഡ് ആശങ്ക മൂലം നടത്താൻ കഴിയാതെ പോയ പരീക്ഷകൾക്കു പ്രത്യേക മൂല്യനിർണയ രീതി അടിസ്ഥാനമാക്കിയാണു മാർക്ക് നിശ്ചയിച്ചത്. ഇതിൽ 400 പേരുടെ കാര്യത്തിൽ ഈ മൂല്യനിർണയരീതി അനുസരിച്ചു മാർക്ക് കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കിയത്. ഇവരുടെ കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും.
മാർക്കിൽ അതൃപ്തിയുള്ളവർക്കു കോവിഡ് മൂലമുള്ള പ്രതികൂല സാഹചര്യം മാറുന്ന വേളയിൽ പരീക്ഷ വീണ്ടും എഴുതാൻ അവസരമുണ്ടാകും. തോൽവി എന്ന വാക്ക് ഒഴിവാക്കിയാണ് ഇക്കുറി ഫലപ്രഖ്യാപനം. പകരം, വീണ്ടുമെഴുതേണ്ടതുണ്ട് (എസെൻഷ്യൽ റിപ്പീറ്റ്) എന്നാവും സി.ബി.എസ്.ഇ രേഖകളിലും വെബ്‌സൈറ്റിലും രേഖപ്പെടുത്തുക.