ന്യൂയോർക്ക് താൻ ഒരിക്കലും മാസ്‌ക് ധരിക്കില്ലെന്ന പിടിവാശി ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് തടയുന്നതിന് വേണ്ടി നിർദ്ദേശിക്കപ്പെട്ട മാസ്‌ക് താൻ ഒരിക്കലും ധരിക്കില്ലെന്നും ലോകനേതാക്കളുമായി ഇടപഴകാൻ തനിക്ക് കഴിയില്ലെന്നുമായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം വാൾട്ടർ റീഡിലെ സൈനിക ആശുപത്രി സന്ദർശിക്കാനെത്തിയ ട്രംപ് മാസ്‌ക് അണിഞ്ഞിരുന്നു. മാസ്‌ക് ധരിക്കില്ലെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ചില സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മാസ്‌ക് ധരിക്കണമെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് വ്യക്തമാക്കി. മാസ്‌ക് ധരിക്കണമെന്ന ഡമോക്രാറ്റിക് നേതാവും പ്രസിഡന്റ് സ്ഥാനാർഥിയുമായി ജോ ബൈഡന്റെ പ്രസ്താവനക്കെതിരെ നേരത്തെ രംഗത്തുവന്നയാളാണ് ട്രംപ്. എന്നാൽ ആശുപത്രിയിലേക്ക് പോകുമ്പോഴും കൂടുതൽ ആളുകൾ തിങ്ങിനിൽക്കുന്ന സ്ഥലത്ത് എത്തുമ്പോഴും മാസ്‌ക് ധരിക്കണമെന്നാണ് തന്റെ പക്ഷമെന്ന് ട്രംപ് മാറ്റിപ്പറഞ്ഞു. ശനിയാഴ്ച അമേരിക്കയിൽ 66,528 പേർക്കാണ് കോവിഡ് ബാധിച്ചത്. മാസ്‌ക് ധരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ട്രംപിനോട് മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹത്തിന്റെ സഹായികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ് ഇതിന് തയ്യാറായിരുന്നില്ല. ലോകനേതാക്കൾ, മതമേധാവികൾ, രാഞ്ജിമാർ, ഏകാധിപതികൾ ഇവരെയൊക്കെ സ്വീകരിക്കാൻ തനിക്ക് മാസ്‌ക് കാരണം കഴിയില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.