Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവ് പ്രതിയായ കേസിൽ ക്രൈം ബ്രാഞ്ചിനെതിരെ പെൺപ്രതിഷേധം

കോഴിക്കോട് - പാലത്തായിയിൽ ബി.ജെ.പി നേതാവ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ അനാസ്ഥക്കെതിരെ സമൂഹത്തിൻെറ വിവിധ തുറകളിലുള്ള പ്രമുഖ വനിതാ നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംഘടിപ്പിച്ച 'വെർച്വൽ പെൺ പ്രതിഷേധം ശ്രദ്ധേയമായി. 
പാലത്തായി പോക്‌സോ കേസിലെ മുഖ്യ പ്രതി അറസ്റ്റ് ചെയ്യപ്പെട്ട് മൂന്നു മാസം പൂർത്തിയാകാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മറ്റൊരാൾ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിൽ ഇത് വരെ കുട്ടിയുടെ മൊഴി എടുക്കുകയോ എഫ്.ഐ.ആർ ഫയൽ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. 90 ദിവസമായാൽ കുറ്റപത്രം സമർപ്പിക്കാതിരിക്കേ പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. കുറ്റകരമായ ഈ അനാസ്ഥക്കെതിരെ ശക്തമായ   പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വെർച്വൽ പെൺപ്രതിഷേധം സംഘടിപ്പിച്ചത്.  


പെൺകുട്ടിക്ക് നീതി ലഭിക്കുവോളം ജാഗ്രത തുടരേണ്ടതുണ്ട്. കൂട്ടുപ്രതികളായ സംഘ്പരിവാർ നേതാക്കൾക്കെതിരെ അന്വേഷണം നടത്താതിരിക്കുന്നതും കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതും  സർക്കാർ-സംഘ്പരിവാർ ഒത്തുകളിയുടെ സൂചനയാണ്. വനിതാ ശിശുക്ഷേമ വകുപ്പ് കൈയാളുന്ന  മന്ത്രി ശൈലജ ടീച്ചർ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നത്. പ്രതി രക്ഷപ്പെടുവാനുള്ള സാധ്യതകളെ ഇല്ലാതാക്കുവാൻ സർക്കാറിന്  ബാധ്യതയുണ്ട്.


സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ കേരളം ശക്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന്  വെർച്വൽ പെൺ പ്രതിഷേധത്തിൽ പങ്കെടുത്തവർ മുന്നറിയിപ്പ് നൽകി. ആലത്തൂർ എം.പി രമ്യ ഹരിദാസ്  സർക്കാറിന്റെ അനാസ്ഥയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്  ആമുഖ ഭാഷണം നടത്തി.
എം.എസ്.എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്‌ലിയ, അഡ്വ. കെ.പി മറിയുമ്മ (വനിതാ ലീഗ്), ലതിക സുഭാഷ് (മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്), സോയ ജോസഫ് (മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി) ഇ.സി ആയിശ,  (ദേശീയ സെക്രട്ടറി, വെൽഫെയർ പാർട്ടി), ഗോമതി (പൊമ്പിള ഒരുമൈ), അജിത (അന്വേഷി), എം.സുൽഫത്ത്, ബിന്ദു അമ്മിണി, റാനിയ സുലൈഖ (സ്റ്റുഡന്റ് ആക്ടിവിസ്റ്റ്), ചന്ദ്രിക കൊയിലാണ്ടി (വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി) തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നാൽപതോളം പ്രമുഖ വനിതകൾ സംസാരിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി പതിനായിരക്കണക്കിന് ആളുകൾ കാഴ്ചക്കാരായി പങ്കു ചേർന്നു.
കവിത, മോണോലോഗ് തുടങ്ങിയ പ്രതിഷേധ ആവിഷ്‌കാരങ്ങളും ഓൺലൈവ് പ്രതിഷേധത്തെ വ്യത്യസ്തമാക്കി.  വിമൻ ജസ്റ്റിസ് ജന. സെക്രട്ടറി മിനി വേണുഗോപാൽ സ്വാഗതവും വൈസ് പ്രസിഡന്റ് സി. ഉഷാകുമാരി നന്ദിയും പറഞ്ഞു.

 

Latest News