Sorry, you need to enable JavaScript to visit this website.

ഹാഗിയ സോഫിയ മ്യൂസിയം പളളിയാക്കി ഉർദുഗാൻ; പ്രതിഷേധവുമായി ലോകം

ഇസ്താംബുൾ- തുർക്കിയിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കി പ്രഖ്യാപിച്ചുള്ള പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് അമേരിക്കയും യു.എന്നും. ഉർദുഗാന്റെ നടപടി പ്രതിഷേധാർഹവും നിരാശ ജനിപ്പിക്കുന്നതുമെന്ന് അമേരിക്കൻ സ്റ്റേറ്റ് വക്താവ് മോർഗൻ ഒർട്ടാഗസ് പറഞ്ഞു. കെട്ടിടത്തിലേക്ക് മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കുമെന്ന തുർക്കി പ്രസിഡന്റിന്റെ വാഗ്ാദാനം മനസിലാക്കുന്നുവെന്നും അവർ വ്യക്തമാക്കി. അതേസമയം, ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും തുർക്കിയുടെ തീരുമാനത്തിന് എതിരെ രംഗത്തെത്തി.
86 കൊല്ലം മ്യൂസിയമായി നിലനിന്നിരുന്ന ഹാഗിയ സോഫിയ പള്ളിയാണെന്നും ആരാധനക്ക് തുറന്നുകൊടുക്കണമെന്നും കഴിഞ്ഞദിവസം തുർക്കി കോടതി വിധി പ്രഖ്യാപിച്ചിരുന്നു. വിധി വന്ന് അധികം വൈകാതെ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ ഈ മാസം 24 മുതൽ ഹാഗിയ സോഫിയയിൽ ജുമുഅ നമസ്‌കാരം നടക്കുമെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെട്ടിടം പള്ളിയായി പുനപ്പരിവർത്തനം ചെയ്യുകയാണെന്നും ഉർദുഗാൻ പ്രഖ്യാപിക്കുകയും ചെയ്തു.
ദൈവം സഹായിച്ചാൽ ജൂലൈ 24 മുതൽ ഹാഗിയ സോഫിയയിൽ പ്രാർത്ഥന ആരംഭിക്കുമെന്നാണ് രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ ഉർദുഗാൻ പറഞ്ഞു. ആറാം നൂറ്റാണ്ടിൽ ബൈസന്റെയിൻ സാമ്രാജ്യത്തിന് കീഴിൽ സ്ഥാപിച്ച ചർച്ചായിരുന്നു ഇത്. 1453-ൽ ഒട്ടോമൻ പടയോട്ടത്തിനിടെ പള്ളിയാക്കി മാറ്റി. എന്നാൽ ആധുനിക തുർക്കിയുടെ സ്ഥാപകൻ മുസ്തഫ കമാൽ അത്താതുർക്ക് 1930-കളിൽ ഹാഗിയ സോഫിയ മ്യൂസിയമാക്കുകയായിരുന്നു. ഇതാണ് വീണ്ടും പള്ളിയാക്കാൻ കോടതി ഉത്തരവിട്ടത്.

 

Latest News