ദുബായ് കസ്റ്റംസ് പിടിച്ചെടുത്ത വാജ്യ ഉത്പന്നങ്ങള്‍ റീസൈക്ലിംഗ് ചെയ്യും

ദുബായ്- രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത 188,000 ദിര്‍ഹം വിലമതിക്കുന്ന വ്യാജ വസ്തുക്കള്‍ പുനരുല്‍പാദനം ചെയ്യാനുള്ള സാധ്യത ദുബായ് കസ്റ്റംസ് പരിശോധിക്കുന്നു. ദുബായിലെ മാലിന്യ സംസ്‌കരണ പ്ലാന്റാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
സ്പോര്‍ട്സ് ഷൂസ്, കംപ്യൂട്ടര്‍, ഹെഡ്ഫോണുകള്‍ തുടങ്ങി ഒട്ടേറെ സാധനസാമഗ്രികളാണ് ദുബായ് കസ്റ്റംസ് പിടികൂടിയത്. ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് സംശയാസ്പദമായി നിരവധി സാധനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് അതോറിറ്റിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുബായ് കസ്റ്റംസ് സംഘം ചനടത്തിയ പരിശോധനയിലാണ് 1,906 വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. പരിസ്ഥിതിക്ക് പോലും ദോഷം സൃഷ്ടിക്കുന്ന വ്യാജവസ്തുക്കളുടെ പുനരുല്‍പാദനത്തിലൂടെ അനധികൃത രൂപത്തിലുള്ള വിപണനം തടയുമെന്ന് ബ്രാന്‍ഡ് ഓണേഴ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് മാലിക് ഹനൂഫ് പറഞ്ഞു.
വ്യാജ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ദുബായ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ശുഐബ് അല്‍ സുവൈദി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 'നിയമവിരുദ്ധമായി ചരക്കുകള്‍ വിറ്റഴിക്കുന്നത് തടയാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ, 2018 ല്‍ ദുബായില്‍ അധികൃതര്‍ 320 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വ്യാജ വസ്തുക്കളുടെ ശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. എമിറേറ്റിലെ വ്യാപാരികളില്‍ നിന്ന് മൊത്തം 199 ലക്ഷം വ്യാജ വസ്തുക്കളാണ് അന്ന് കണ്ടുകെട്ടിയത്.

 

Latest News