അയോധ്യ- രാമക്ഷേത്ര നിർമാണ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ഈ മാസം 18 ന് അയോധ്യയിൽ യോഗം ചേരുമെന്ന് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് അറിയിച്ചു. ക്ഷേത്രനിർമാണം തുടങ്ങുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യ സന്ദർശിക്കണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യവും 18 ന് ചേരുന്ന യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ ക്ഷേത്രനിർമാണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി നൃത്യ ഗോപാൽ ദാസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൂജയും മറ്റു ആചാരങ്ങളും മൂന്ന് മാസമായി സ്ഥലത്ത് നടക്കുന്നുണ്ടെങ്കിലും നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടില്ല. അയോധ്യ സന്ദർശിച്ച് രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. പ്രധാനമന്ത്രി വരുമ്പോൾ ജനക്കൂട്ടം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ രാം ലല്ലാ വിഗ്രഹം രാമജന്മഭൂമിയിലെ മാനസ് ഭവനിനടുത്തുള്ള താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കയാണ്.
അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ട സ്ഥലം ക്ഷേത്രം പണിയുന്നതിനായി കൈമാറണമെന്നും ട്രസ്റ്റ് രൂപീകരിക്കണമെന്നും കഴിഞ്ഞ വർഷം നവംബർ ഒമ്പതിനാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ടിരുന്നത്. അനുയോജ്യമായ അഞ്ച് ഏക്കർ ഭൂമി പള്ളി നിർമാണത്തിനായി സുന്നി വഖഫ് ബോർഡിന് നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.