ദുബായ്- നിറഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി നാട്ടിലേക്ക് തിരിക്കാനിരുന്ന നൈജീരിയന്‍ യുവതിക്ക് പിറന്നത് നാല് കുഞ്ഞുങ്ങള്‍. ബുധനാഴ്ച രാത്രി ദുബായ് ഗവണ്‍മെന്റ് ആശുപത്രിയിലാണ് ഈ അത്യപൂര്‍വ പ്രസവം നടന്നത്.
അമ്മ 29 കാരി സലിയാക് അബ്ദുല്‍കരീം നാല് പൊന്നോമനകളും സുരക്ഷിതരായിരിക്കുന്നുവെന്ന് ഇവരുടെ ഭര്‍ത്താവ് സിജാനി അദിഗുന്‍ പറഞ്ഞു.
'ലോകത്തെ ഏറ്റവും ഭാഗ്യവാനായ പിതാവാണ് ഞാന്‍ ഇപ്പോള്‍. എനിക്ക് സന്തോഷം അടക്കാനാവുന്നില്ല. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍. പ്രൈഡ്, അലെസി എന്ന് ആണ്‍കുട്ടികള്‍ക്കും സൂസെ, അല്‍മോന്‍ക് എന്ന് പെണ്‍കുട്ടികള്‍ക്കും പേരിടുമെന്ന് അദിഗുന്‍ പറയുന്നു.
വാർത്തകൾ തൽസമയം വാട്്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അമ്മ സുഖമായിരിക്കുന്നുവെങ്കിലും അകാലത്തില്‍ പ്രസവിച്ചതിനാല്‍ കുട്ടികളെ ഇന്‍ക്യൂബേറ്ററില്‍ കിടത്തിയിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വലിയ സന്തോഷത്തിനിടയിലും ഭീമമായ ആശുപത്രി ചെലവിന് മുമ്പില്‍ നിസ്സഹായരായിരിക്കുകയാണ് നൈജീരിയന്‍ ദമ്പതികള്‍. ഓരോ കുഞ്ഞിന്റെയും ചികിത്സക്ക് പ്രതിദിനം 1,500 മുതല്‍ 4,000 ദിര്‍ഹം വരെയാണ് ആശുപത്രി ഈടാക്കുന്നത്. ദുബായിലെ ഒരു റെസ്റ്റോറന്റില്‍ ഷെഫായി ജോലി ചെയ്യുന്ന അദിഗുനിന്റെ വേതനം വെറും 3,000 ദിര്‍ഹം മാത്രമാണ്. കോവിഡ് നിമിത്തം അതുതന്നെ കൃത്യമായി ലഭിക്കുന്നില്ല. നേരത്തേ ജോലി ഉണ്ടായിരുന്ന സുലിയാക്കിനും കോവിഡ് കാരണം ജോലി നഷ്ടമായിരുന്നു. ഇത്രയും ഭീമമായ തുക എങ്ങനെ വഹിക്കും എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയുമില്ല. ദൈവം ഒരു വഴി കാണിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദിഗുന്‍ പറയുന്നു.