ജിദ്ദ- ഐസിഎഫ് നാഷണൽ കമ്മിറ്റി ജിദ്ദയിൽ നിന്നും ചാർട്ട് ചെയ്ത സൗദി എയർ ലൈൻസ് വിമാനം കരിപ്പൂരിലെത്തി. കോവിഡ് 19 മൂലം നാട്ടിലേക്ക് മടങ്ങാൻ പ്രയാസം നേരിട്ടവർക്ക് വേണ്ടിയാണ് ഐസിഎഫ് വിമാനം ചാർട്ട് ചെയ്തത്.
33 കുട്ടികളുൾപ്പെടെ 81 സ്ത്രീകൾ, ചികിത്സക്ക് പോകുന്ന 41 പേർ, സന്ദർശക വിസയിലെത്തിയ 37 പേർ, വിസ കാലാവധി കഴിഞ്ഞ 25 പേർ, ജോലി നഷ്ടപ്പെട്ട 109 പേർ, ഫൈനൽ എക്സിറ്റിൽ പോകുന്ന 16 പേർ, മറ്റുള്ള 8 പേർ ഉൾപ്പെടെ 269 പേരായിരുന്നു യാത്രക്കാർ.
10 ശതമാനം യാത്രക്കാർക്ക് സൗജന്യ യാത്രയും 20 ശതമാനം യാത്രക്കാർക്ക് 30 മുതൽ 40 ശതമാനം വരെ ഡിസ്കൗണ്ട് നിരക്കിലുമാണ് യാത്ര സൗകര്യങ്ങൾ ഒരുക്കിയത്.
കരിപ്പൂരിലിറങ്ങിയ യാത്രക്കാരെ കോവിഡ് പരിശോധനകൾക്ക് ശേഷം ഹോം ക്വാറന്റൈനിലേക്കും വീട്ടിൽ സംവിധാനം ഇല്ലാത്തവരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും മാറ്റി.
ദമാം, റിയാദ് വിമാനത്താവളങ്ങളിൽ നിന്നും നാളെ ഓരോ വിമാനങ്ങൾ കൂടി കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടും. അടുത്ത ദിവസങ്ങളിൽ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും കേരളത്തിലെ നാല് വിമാനത്താവളത്തിലേക്കും സർവീസ് ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.സയ്യിദ് ഹബീബ് അൽ ബുഖാരി, ബഷീർ എറണാകുളം, നിസാർ കാട്ടിൽ, മുജീബ് എ ആർ നഗർ, മുഹമ്മദലി വേങ്ങര, സിറാജ് കുറ്റിയാടി, ഖാദർ മാസ്റ്റർ, ബഷീർ പറവൂർ, ഷാഫി മുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.