പ്രവാസികളുടെ നോവായി 'ഏകാന്തം' 

ദുബായ്-  ഇന്നത്തെ അണുകുടുംബ സംസ്‌കാരത്തിന്റേയും ഉപഭോക്തൃ സംസ്‌കാരത്തിന്റേയും സാമൂഹ്യ മാധ്യമ അടിമപെടല്‍ സംസ്‌കാരത്തിന്റെയും പരിഛേദമാണ് 'ഏകാന്തം' എന്ന ഈ ഷോര്‍ട്ട് ഫിലിം . ഇത് ഒരു അമ്മയുടെ കഥ അല്ല.ഒരായിരം അമ്മമാരുടെ മാതാപിതാക്കളുടെ വയോജനങ്ങളുടെ കഥയാണ്.യഥാര്‍ത്ഥ്യമാണ്. ചലച്ചിത്രത്തിന് ചലിക്കാനേ കഴിയൂ. ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും മാറേണ്ടതും മാറ്റപ്പെടേണ്ടതും നമ്മള്‍ ഓരോരുത്തരും ആണ്. ദ് കോമ്പറ്റിഷന്‍, അനന്തസൗഹൃദം, സാക്ഷ്യം എന്നീ ഹ്രസ്വചിത്രങ്ങള്‍ക്കുശേഷം അനില്‍ കെ സി സംവിധാനം ചെയ്ത ലഘുചിത്രമാണ് ഏകാന്തം. ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടനവധി ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും ഇതിനകം 20 അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ കഥ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അഷ്ടമൂര്‍ത്തിയുടേതാണ്.മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അദ്ദേഹം 'അമ്മ ഉറങ്ങുന്ന രാത്രി' എന്ന ചെറുകഥ എഴുതിയത്. അതുകൊണ്ടുതന്നെ കാലികമായ ചില മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്തേണ്ടിവന്നിട്ടുണ്ട്. യഥാര്‍ത്ഥ കഥയില്‍ നായകന്‍ പത്രപാരായണത്തില്‍ മുഴുകുന്ന രംഗങ്ങളാണെങ്കില്‍, സിനിമയില്‍ പത്രത്തിന്റെ സ്ഥാനം ലാപ്‌ടോപ്പും മൊബൈലും ഏറ്റെടുത്തു. പിന്നെ ജി.എസ്.ടിയെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇത്തരം സംജ്ഞകളൊന്നും ഒറിജിനല്‍ കഥയില്‍ ഉണ്ടായിരുന്നില്ല. ടൈനിലാന്‍ട് ക്രിയേഷന്റെ ബാനറില്‍വിഷ്ണു നന്ദകിഷോര്‍ നിര്‍മ്മിച്ച 'ഏകാന്തം' ടൈനിലാന്‍ട് ക്രിയേഷന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. 
 

Latest News