Sorry, you need to enable JavaScript to visit this website.

'ഔദ' പദ്ധതി നിയമാനുസൃത താമസക്കാർക്ക് മാത്രം

റിയാദ്- സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാൻ അവസരമൊരുക്കി പ്രഖ്യാപിച്ച 'ഔദ' പദ്ധതിയുടെ പ്രയോജനം നിയമാനുസൃതം സൗദിയിൽ കഴിയുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. അനധികൃത താമസക്കാർക്കും നിയമലംഘകർക്കും പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയില്ല. 
സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാനുള്ള വിദേശികളുടെ അപേക്ഷ സ്വീകരിക്കുന്നത് അതത് രാജ്യങ്ങളുടെ തീരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ കൂട്ടാക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരുടെ മടക്കയാത്രാ അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കി അപേക്ഷകരുമായി ആശയവിനിമയം നടത്തുമെന്നും ജവാസാത്ത് വ്യക്തമാക്കി. 


അനധികൃത താമസക്കാർക്കും നിയമലംഘകർക്കും 'ഔദ' പദ്ധതി പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിക്കുമോയെന്ന് ആരാഞ്ഞ് ജവാസാത്തിൽ നിരവധി അന്വേഷണങ്ങൾ ലഭിച്ചിരുന്നു. ഇതിനു മറുപടിയായാണ് നിയമാനുസൃതം രാജ്യത്ത് കഴിയുന്നവർക്കു മാത്രമേ പദ്ധതി പ്രയോജനം ലഭിക്കുകയുള്ളൂവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. 
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴിയാണ് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടത്. റിയാദ്, ജിദ്ദ, മദീന, ദമാം അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണ് വിദേശികളുടെ യാത്ര ക്രമീകരിക്കുന്നത്. മടക്കയാത്രക്ക് അപേക്ഷ നൽകുന്നവരുടെ വിരലടയാളങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കംപ്യൂട്ടർ സിസ്റ്റത്തിൽ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കാലാവധിയുള്ള വിസയും പാസ്‌പോർട്ടും വേണം. റീ-എൻട്രി, ഫൈനൽ എക്‌സിറ്റ്, ടൂറിസ്റ്റ്, സന്ദർശന വിസക്കാർക്ക് പദ്ധതി പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിക്കും. 

Latest News