Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ മാസം വിദേശികൾ അയച്ചത് 1,183 കോടി റിയാൽ

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ മാസം നിയമാനുസൃത മാർഗങ്ങളിലൂടെ 1,183 കോടി റിയാൽ (315 കോടി ഡോളർ) സ്വദേശങ്ങളിലേക്ക് അയച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം വിദേശികളുടെ റെമിറ്റൻസ് 18.4 ശതമാനം തോതിൽ ഉയർന്നു. 2019 മെയ് മാസത്തിൽ വിദേശികളുടെ റെമിറ്റൻസ് 999 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 183 കോടിയിലേറെ റിയാൽ വിദേശികൾ അധികം അയച്ചു. 


27 മാസത്തിനു ശേഷമാണ് വിദേശികളുടെ റെമിറ്റൻസിൽ ഇത്രയും വലിയ വളർച്ച രേഖപ്പെടുത്തുന്നത്. മാസങ്ങളായി വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞുവരികയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മേയിൽ വിദേശികളുടെ റെമിറ്റൻസ് 20.8 ശതമാനം തോതിൽ വർധിച്ചു. ഏപ്രിലിൽ വിദേശികൾ 979 കോടി റിയാലാണ് ബാങ്കുകളും ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ വിദേശികൾ 204 കോടി റിയാൽ അധികം അയച്ചു. ഏപ്രിലിൽ വിദേശികൾ അയച്ച പണം 14 മാസത്തിനിടെ ഏറ്റവും കുറഞ്ഞ റെമിറ്റൻസ് ആയിരുന്നു. 


ജനുവരി ഒന്നു മുതൽ മെയ് 31 വരെയുള്ള അഞ്ചു മാസക്കാലത്ത് വിദേശികൾ ആകെ 5,547 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. അഞ്ചു മാസത്തിനിടെ റെമിറ്റൻസിൽ 5.4 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസ് 5,265 കോടി റിയാലായിരുന്നു. 
നാലു വർഷമായി വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് എട്ടു ശതമാനം തോതിൽ കുറഞ്ഞ് 12,550 കോടി റിയാലിലെത്തിയിരുന്നു. 2018 ൽ വിദേശികൾ 13,640 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. നാലു കൊല്ലത്തിനിടെ കഴിഞ്ഞ വർഷമാണ് റെമിറ്റൻസ് ഏറ്റവും വലിയ തോതിൽ കുറഞ്ഞത്. 2018 ൽ 3.7 ശതമാനം തോതിലും 2017 ൽ 6.7 ശതമാനം തോതിലും 2016 ൽ 3.2 ശതമാനം തോതിലും വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞിരുന്നു. 


2012 മുതൽ 2019 വരെയുള്ള ഏഴു വർഷക്കാലത്ത് വിദേശികളുടെ റെമിറ്റൻസ് ഏറ്റവും കുറവ് കഴിഞ്ഞ കൊല്ലമായിരുന്നു. ദീർഘകാലമായി വിദേശികളുടെ റെമിറ്റൻസ് എട്ടു ശതമാനം തോതിൽ കുറഞ്ഞിട്ടുമില്ല. ഇതിനു മുമ്പ് 1996 ൽ ആണ് വിദേശികളുടെ റെമിറ്റൻസ് എട്ടു ശതമാനം തോതിൽ കുറഞ്ഞത്. 
മെയ് മാസത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 52.1 ശതമാനം കുറവ് രേഖപ്പെടുത്തി. മേയിൽ 298 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2019 മേയിൽ ഇത് 699 കോടി റിയാലായിരുന്നു. തുടർച്ചയായി രണ്ടാം മാസമാണ് സൗദികളുടെ റെമിറ്റൻസ് 300 കോടി റിയാലിലും താഴെയാകുന്നത്. 2004 നു ശേഷം സ്വദേശികളുടെ റെമിറ്റൻസ് ഇത്രയും കുറയുന്നത് ആദ്യമാണ്. കഴിഞ്ഞ കൊല്ലം പ്രതിമാസം ശരാശരി 480 കോടി റിയാൽ തോതിലാണ് സൗദി പൗരന്മാർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദേശങ്ങളിലേക്ക് അയച്ചതെന്നും സാമ കണക്കുകൾ വ്യക്തമാക്കുന്നു. 


 

Latest News