കോട്ടയം- യു.ഡി.എഫിനെ പ്രതിസന്ധി ഘട്ടത്തിൽ സംരക്ഷിച്ചുപോന്ന കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ് തള്ളിക്കളഞ്ഞതെന്ന് ജോസ് കെ മാണി. ഇത് രാഷ്ട്രീയ മര്യാദയല്ല. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് അത് അനുസരിച്ച് രാജിവെക്കണം എന്ന് പറയുകയാണ് ജോസഫ് ചെയ്തത്. യു.ഡി.എഫ് പുറത്താക്കിയത് കെ.എം മാണിയെയാണെന്നും ജോസ് കെ മാണി ആരോപിച്ചു. രാഷ്ട്രീയ അനീതിയാണ് യു.ഡി.എഫ് കാണിച്ചത്. ധാർമ്മികതയുടെയും നീതിയുടെയും പ്രശ്നമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ കാര്യമല്ല. ധാരണ ലംഘിച്ചുവെന്നതിന്റെ പേരിലാണെങ്കിൽ പി.ജെ ജോസഫിനെ ആയിരം വട്ടം യു.ഡി.എഫിൽനിന്ന് പുറത്താക്കേണ്ടിയിരുന്നു. പാലാ തെരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫിനെ വഞ്ചിക്കുകയാണ് ജോസഫ് ചെയ്തത്. യു.ഡി.എഫിന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഗൗനിച്ചില്ല. ധാരണയും കരാറും എല്ലാവർക്കും ഒരുപോലെയാകണം. കേരള കോൺഗ്രസിലെ പ്രശ്നം ചർച്ച ചെയ്യാൻ യു.ഡി.എഫ് തയ്യാറായില്ലെന്നും ജോസ് കെ മാണി ആരോപിച്ചു.