നിയന്ത്രണങ്ങള്‍ നീക്കിയ യു.എസില്‍ വന്‍തിരിച്ചടി; കോവിഡ് ബാധിതര്‍ 25 ലക്ഷം കടന്നു

കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ യഥാവിധം സംസ്‌കരിക്കണമെന്ന ആവശ്യവുമായി പെറുവില്‍ പ്രതിഷേധിക്കുന്ന ബന്ധുക്കള്‍.

വാഷിംഗ്ടണ്‍- ലോകത്ത് കോവിഡ് ഏറ്റവും ഗുരുതരനിലയില്‍ വ്യാപിക്കുന്ന അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. രാജ്യത്ത്  പല സ്‌റ്റേറ്റുകളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.  അമേരിക്കയില്‍ നിലവില്‍ 25,00,419 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള സര്‍വ്വകലാശാലയുടെ കണക്കില്‍ പറയുന്നു.
24 മണിക്കൂറിനിടെ 43,121 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മഹാമാരി ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആഴ്ചയാണിത്.
ശനിയാഴ്ച 502 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  യു.എസില്‍ ഇതുവരെ കോവിഡുമായി ബന്ധപ്പെട്ട് 1,25,480 പേരാണ് മരിച്ചത്. ആഗോള തലത്തിലുള്ള മരണസംഖ്യയായ 4,95,000 ന്റെ നാലിലൊന്നു വരും ഇത്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന, നെവാഡ എന്നിവിടങ്ങളില്‍ ശനിയാഴ്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
24 മണിക്കൂറിനിടെ 9,585 കേസുകളാണ് ഫ്‌ളോറിഡയില്‍ രേഖപ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ നീക്കിയ ഇവിടെ യുവാക്കള്‍ ബാറുകളിലേക്കും ബീച്ചുകളിലേക്കും ഒഴുകുന്നു.
യു.എസിലെ പകുതിയിലധികം സ്‌റ്റേറ്റകളിലും, പ്രത്യേകിച്ച് തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് കാണിക്കുന്നത്.  തകര്‍ന്ന സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോവിഡ് വന്‍ തിരിച്ചടിയാണ് നല്‍കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ലോക് ഡൗണ്‍ നീട്ടുന്നതിനെതിരെ ശക്തമായ രംഗത്തുവന്ന റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരുള്ള ടെക്‌സാസിലും ഫ്‌ളോാറിഡയിലും ബാറുകളില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News