ഇന്ത്യയില്‍നിന്ന് ആളെ കൊണ്ടുവരരുത്; എയര്‍ ഇന്ത്യയുടെ ആവശ്യം യു.എ.ഇ തള്ളി

ദുബായ്- വന്ദേഭാരത് മിഷന്റെ ഭാഗമായി യു.എ.ഇയിലേക്ക് വരുന്ന വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരാന്‍ അനുവദിക്കണമെന്ന എയര്‍ ഇന്ത്യയുടെ ആവശ്യം യു.എ.ഇ സര്‍ക്കാര്‍ തള്ളി.
പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാനാകൂ. യു.എ.ഇ പൗരന്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഇത് ബാധകമാണെന്നും യുഎഇ വ്യക്തമാക്കി.

താമസവിസയുള്ളവര്‍ക്ക് ജൂണ്‍ 22 മുതല്‍ രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യു.എ.ഇ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടിയത്. യു.എ.ഇയില്‍നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് വേണ്ടി നിലവില്‍ ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നത്.

എന്നാല്‍ ദല്‍ഹിയിലെ യു.എ.ഇ എംബസിയുടെയോ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാന്‍ ആകുകയുള്ളൂവെന്നും അല്ലാതെ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യു.എ.ഇ സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ അറിയിച്ചു.

ഇന്ത്യയില്‍നിന്ന് ആളെ കൊണ്ടുപോകുന്നതിന് എമിറേറ്റ്‌സ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എയര്‍ ഇന്ത്യ നടത്തുന്ന വന്ദേഭാരത് മിഷന് സമാനമായിട്ടാണ് എമിറേറ്റ്‌സിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.

 

Latest News