കണ്ണൂർ - കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രന് രണ്ട് തവണ സ്ഥാനാർഥിത്വം നിഷേധിച്ചുവെന്ന വെളിപ്പെടുത്തലുകളുമായി കെ.സുധാകരൻ എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സന്തത സഹചാരിയും സുഹൃത്തുമായ സുരേന്ദ്രന്റെ വിയോഗത്തിനു ശേഷമുള്ള ഹൃദയസ്പർശിയായ കുറിപ്പിലാണ് കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക വെളിപ്പെടുത്തലുകളുണ്ടായത്.
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം എം.എൽ.എ സ്ഥാനം രാജിവെച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കു ആദ്യം പരിഗണിച്ചിരുന്നത് കെ.സുരേന്ദ്രനെ മാത്രമായിരുന്നു. എന്നാൽ ഇടക്കാല തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ സീറ്റ് എ.പി.അബ്ദുല്ലക്കുട്ടിക്ക് ലഭിച്ചു. അബ്ദുല്ലക്കുട്ടി കണ്ണൂരിൽ നിന്നും നിയമസഭയിലെത്തുകയും ചെയ്തു. ഇക്കാര്യത്തിൽ യാതൊരു വിധത്തിലുമുള്ള പ്രതികരണത്തിനും തയ്യാറാവാത്ത സുരേന്ദ്രൻ, തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാവുകയും അബ്ദുല്ലക്കുട്ടിയുടെ വിജയത്തിനായി മുഴുവൻ സമയവും പ്രവർത്തിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നേതൃത്വത്തിനു മുന്നിൽ ഉണ്ടായിരുന്ന ഏക പേര് കെ.സുരേന്ദ്രന്റെതായിരുന്നു. എന്നാൽ അവസാനം ഹൈക്കമാൻഡിന്റെ നിർദ്ദേശവും, സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദവും മൂലം കെ.സുധാകരൻ സ്ഥാനാർത്ഥിയായി വന്നു. ഈ തെരഞ്ഞെടുപ്പിലും സുധാകരന്റെ പ്രചാരണത്തിനു പ്രധാനമായും ചുക്കാൻ പിടിച്ചത് സുരേന്ദ്രനായിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ഈ വിവരം പുറത്തറിഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ ചിലർ ചേർന്ന് സൈബർ ആക്രമണം ആരംഭിച്ചത്.
എന്റെ സുരേന്ദ്രൻ പോയി. എല്ലാം കീഴ്‌മേൽ മറിഞ്ഞ ഒരു പതിനഞ്ച് മിനുട്ട് എന്ന സമയത്തിന്റെ വില ഇപ്പോഴും മനസ്സിൽ വിങ്ങലായി നിൽക്കുന്നു എന്നാരംഭിക്കുന്ന സുധാകരന്റെ ഫെയ്‌സ്ബുക് പോസ്റ്റിൽ കെ.സുരേന്ദ്രനുമായുള്ള അഞ്ചു പതിറ്റാണ്ട് നീളുന്ന വൈകാരികമായ അടുപ്പത്തെ മിഴികൾ ഈറനണിയും വിധം സുധാകരൻ വരച്ചു കാട്ടുന്നു. കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ സുരേന്ദ്രന്റെ മൃതദേഹം ആദ്യം കണ്ടപ്പോഴുണ്ടായ മാനസികാഘാതം മുതൽ, സുരേന്ദ്രനുമായി ആദ്യം മുതൽ ഉണ്ടായ അടുപ്പത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ സുധാകരൻ വരച്ചിടുന്നത്.
എന്റെ രാഷ്ട്രീയ പ്രവർത്തനത്തിനു താങ്ങായി, എന്റെ ചിന്തകൾക്കു കൂട്ടായി, എന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെ വക്താവായി, എനിക്കു വേണ്ടി മറ്റുളളവരോട് പറഞ്ഞും വാദിച്ചും നടന്ന സുരേന്ദ്രനു പകരം ഇനി ആര് എന്ന ചിന്തയാണ് സുരേന്ദ്രൻ പോയി എന്നറിഞ്ഞപ്പോൾ ആദ്യമുണ്ടാതെന്ന് സുധാകരൻ പറയുന്നു. വിയോഗം കഴിഞ്ഞ് ഇത്ര ദിവസം പിന്നിട്ടിട്ടും ഈ ചോദ്യത്തിനു തനിക്കിനിയുംഉത്തരം ലഭിച്ചില്ലെന്ന് സുധാകരൻ പറയുന്നു.
കണ്ണൂർ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിലേക്കു വരുന്നതിനു ഏറെ മുമ്പു തന്നെ സുരേന്ദ്രനുമായി ആത്മബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നതായി സുധാകരൻ ഒ#ാർക്കുന്നു. തെരഞ്ഞെടുപ്പു രംഗത്താണ് സുരേന്ദ്രന്റെ കഴിവ് പ്രത്യേകം അറിയാൻ സാധിക്കുക. തെരഞ്ഞെടുപ്പിന്റെ മുഴുവൻ നാഡിമിടിപ്പും ഒരു മാന്ത്രികനെപ്പോലെ ഉൾക്കൊള്ളാനും ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തു തീർക്കാനും അദ്ദേഹം കാണിച്ച നിഷ്‌കർഷത അപാരം അസാധ്യം അത്ഭുതം. ദാരിദ്യത്തിൽ നിന്നും കഷ്ടപ്പാടിലൂടെ സ്വയം വളർന്ന് ബിരുദം നേടാനും അഞ്ചു ഭാഷകൾ സ്വായത്തമാക്കാനും, സംഘടനയുടെ ദേശീയ തലം വരെയത്താനും അദ്ദേഹത്തിനു സാധിച്ചത് അശ്രാന്ത പരിശ്രമവും ആത്മാർത്ഥതയും കൊണ്ട് മാത്രമാണ്.
എനിക്കു വേണ്ടി തോരാളിയായും പോരാളിയായും വേഷമിട്ട കൂട്ടുകാരൻ. എന്റെ മുന്നിൽ അദ്ദേഹത്തിനു പകരക്കാരനില്ല. ഇനിയുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല എന്നാണ് സുധാകരന്റെ പോസ്റ്റ് അവസാനിക്കുന്നത്.