Sorry, you need to enable JavaScript to visit this website.

എയർപോർട്ടിനു സമീപം ചീട്ടുകളിക്കാരെ മര്‍ദിച്ച് പണം കവര്‍ന്ന സംഘം പിടിയില്‍

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം  ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ മര്‍ദിച്ച് ഒന്നര ലക്ഷം രൂപയും ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. തുറവൂര്‍ പുല്ലാനി ചാലക്കവീട്ടില്‍ പുല്ലാനി വിഷ്ണു (31), മൂക്കന്നൂര്‍ കോക്കുന്നു പാറയില്‍ അനില്‍ പപ്പന്‍ (29), മഞ്ഞപ്ര തവളപ്പാറ വെള്ളോളില്‍ ടില്‍ജോ (30) എന്നിവരാണ് പിടിയിലായത്.

കേസില്‍ മൂന്ന് പേരെ ഇനിയും പിടികിട്ടാനുണ്ട്. വിമാനത്താവളത്തിനു സമീപം ഫ്‌ളാറ്റില്‍ കാലങ്ങളായി ചീട്ടു കളിച്ചു വന്നിരുന്ന സംഘത്തില്‍നിന്ന് കവര്‍ന്ന സ്വര്‍ണമാല, മോതിരം, കവര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച വാഹനങ്ങള്‍, കവര്‍ച്ചാ മുതല്‍ ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ സൈക്കിള്‍ എന്നിവ പോലീസ് പ്രതികളില്‍നിന്ന് പിടിച്ചെടുത്തു. മെയ് നാലിന് വനം വകുപ്പിന്റെ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിലാണ് കേസിനാസ്പദമായ സംഭവം. ലക്ഷങ്ങളുടെ ചുതാട്ടം നടക്കുന്നുണ്ടെന്ന വിവരത്തിലാണ് സംഘമെത്തിയത്. കളിച്ചുകൊണ്ടിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും  മര്‍ദിച്ചുമാണ് പണം തട്ടിയെടുത്തത്. പ്രതീഷിച്ചത്ര തുകയില്ലാത്തതിനെ തുടര്‍ന്ന് ചൂതാട്ടത്തിനെത്തിയവരുടെ സ്വര്‍ണ മാലയും മോതിരവും മൊബൈല്‍ ഫോണും ബലംപ്രയോഗിച്ച് വാങ്ങുകയായിരുന്നു. പിന്നീട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഫ്‌ളാറ്റിന് മുന്‍വശം സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കടന്നുകളഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ മാനക്കേട് ഭയന്ന് പോലീസില്‍ പരാതിപ്പെട്ടില്ല. വിവരമറിഞ്ഞ പോലീസ് കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെപ്പറ്റി കൃത്യമായ വിവരം ശേഖരിച്ച് പരാതിക്കാരില്‍ നിന്നും മൊഴി വാങ്ങി കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചാം പ്രതി അനില്‍, ആറാം പ്രതി ടില്‍ജോ എന്നിവര്‍ ആദ്യം പിടിയിലായി. അങ്കമാലിയിലെ കൊലപാതക ശ്രമക്കേസില്‍ റിമാന്‍ഡിലായിരുന്ന ഒന്നാം പ്രതി പുല്ലാനി വിഷ്ണുവിനെ കോടതി അനുമതിയോടെ കസ്റ്റഡിയിലെടുത്തു. അങ്കമാലി, കാലടി എന്നീ പോലീസ് സ്‌റ്റേഷനുകളിലെ സ്ഥിരം കുറ്റവാളികളാണ് പ്രതികള്‍. എറണാകുളം റൂറല്‍ ജില്ലയിലെ ഗുണ്ടാനേതാക്കളാണ് പിടിയിലാകാനുള്ള മറ്റ് പ്രതികളും. ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഉടന്‍ പിടിയിലാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. ആലുവ ഡിവൈ.എസ്.പി വേണുവിന്റെ മേല്‍നോട്ടത്തില്‍ നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, എസ്.ഐ എം.എസ്. ഫൈസല്‍, എ.എസ്.ഐ ബിജേഷ്, പോലീസുകാരായ നവീന്‍ദാസ്, ജിസ്‌മോന്‍, രജീഷ് പോള്‍ എന്നിവരുുടെ നേതൃത്യത്തില്‍ അന്വേഷണം നടത്തിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Latest News