ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ ലൈക്കുകളും കമന്റുകളും സൃഷ്ടിച്ചതിന് ഉത്തരവാദികളായ സോഫ്റ്റ് വെയർ കമ്പനികൾക്കെതിരെ നിയമനടപടിയുമായി ഫെയ്‌സ്ബുക്ക്. ഇതുസംബന്ധിച്ച് അമേരിക്കയിലും യൂറോപ്പിലും രണ്ട് പരാതികളാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ കമ്പനികൾ സ്‌പെയിനിന്റേയും അമേരിക്കയുടേയും നിയമങ്ങൾ ലംഘിച്ചുവെന്ന് ഫെയ്‌സ്ബുക്ക് പരാതിയിൽ ആരോപിക്കുന്നു. കമ്പനികൾ ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നും ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടു. കാലിഫോർണിയയിൽ നിന്നുള്ള മാസ്‌റൂട്ട് 8 എന്ന സ്ഥാപനത്തിനെതിരെയാണ് ഫെയ്‌സ്ബുക്ക് അമേരിക്കയിൽ പരാതി നൽകിയത്. സ്‌പെയിനിൽ പ്രവർത്തിക്കുന്ന എം.ജി.പി25 സൈബറിന്റ് സർവീസസ് എന്ന സ്ഥാപനത്തിനെതിരെയാണ് യൂറോപ്പിൽ പരാതി. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ ഒരു കംപ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് കൈക്കലാക്കി. ഉപയോക്താക്കൾ അറിയാതെയാണ് ഇത് ചെയ്തത്. ഇതുവഴി 5500 ൽ അധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ മാസ്‌റൂട്ട്8 കൈക്കലാക്കിയതായി ഫെയ്‌സ്ബുക്ക് ആരോപിക്കുന്നു. കമ്പനി മേധാവി മുഹമ്മദ് സാഗറിനെതിരെ സാൻഫ്രാൻസിസ്‌കോയിലെ ഫെഡറൽ കോടതിയിലാണ് ഫെയ്‌സ്ബുക്ക് പരാതി നൽകിയിരിക്കുന്നത്.