ന്യൂദൽഹി- ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം ഉന്നയിച്ചു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ:ജോസ് എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദേശം. ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും ഇത് പരിഗണിക്കാനായി നിവേദനം ലഭിക്കുകയാണെങ്കിൽ നിയമപരമായി ആ നിവേദനം പരിഗണിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അഡ്വ: ശ്രീ തുഷാർ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ സഞ്ജയ് കിഷൻ കൗൾ, എം ആർ ഷാ, എന്നിവരടങ്ങിയ ബെഞ്ജ് ഉത്തരവ് പാസാക്കിയത്.
ഓരോ എംബസികളിലും കോടിക്കണക്കിനു രൂപ ഈ ഫണ്ടിലുണ്ടെന്നും അതുപയോഗിച്ചു അർഹരായ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നും സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. അതിഥി തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നത് പോലെ ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്ന പാവപ്പെട്ട പ്രവാസികളെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സമാനമായ ഹർജിയിൽ പ്രവാസികൾ അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന കേരള ഹൈക്കോടതി നൽകിയ നിർദേശവും നിലവിലുണ്ടെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്ററും പ്ലീസ് ഇന്ത്യ ചെയർമാനുമായ ലത്തീഫ് തെച്ചി അറിയിച്ചു.






