കൊച്ചി- തോപ്പുംപടിയിൽ ലഹരിമരുന്ന് നൽകി നാലു പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ പ്രതികൾക്ക് 20 വർഷം കഠിനതടവിനും പിഴയ്ക്കും പോക്സോ കോടതി ശിക്ഷ വിധിച്ചു. തോപ്പുംപടി സ്വദേശി അരുൺ (24), വിഷ്ണു (25), കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ക്രിസ്റ്റഫർ (28), മുണ്ടംവേലി സ്വദേശി ആന്റണി ജിനീഷ് (28) എന്നിവരെയാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി പി ജെ വിൻസെന്റ് ശിക്ഷിച്ചത്. സ്റ്റാൻലിയുമായി കുട്ടി പ്രണയത്തിലായിരുന്നെന്നും പിന്നീട് പിരിഞ്ഞ ശേഷം ഇയാൾ ഒന്നു കൂടി കാണാൻ ആവശ്യപ്പെട്ടെന്നും ഇയാളുടെ നിർദ്ദേശത്താൽ വിഷ്ണു 16 വയസ്സുകാരിയായ കുട്ടിയെ ബൈക്കിൽ കയറ്റി സ്റ്റാൻലിയും കൂട്ടുകാരായ ക്രിസ്റ്റഫറും ജിനീഷുമുണ്ടായിരുന്ന ഫോർട്ട് കൊച്ചി ബീച്ചിലേക്ക് കൂട്ടി ക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽവെച്ച് 2018 ഒക്ടോബർ 14-ന് പീഡിപ്പിച്ചെന്നാണ് കേസ്. ബിയർ കുടിപ്പിക്കുകയും സിഗററ്റ് വലിപ്പിക്കുകയും ചെയ്ത് തന്നെ ബോധരഹിതയാക്കിയെന്ന് കുട്ടി മൊഴി നൽകിയിരുന്നു.വിചാരണയ്ക്കിടെ കഴിഞ്ഞ സെപ്തംബർ 29 ന് പെൺുകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കാത്തതിനാൽ 2018 ഒകടോബർ 17 മുതൽ റിമാന്റിൽ് കഴിയുകയായിരുന്നു. 2019 മെയ് 28 നാണ് വിചാരണ നടപടികൾ ആംഭിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം കണ്ടെത്തിയത്.കൂട്ട ബലാൽസംഗക്കുറ്റം തെളിഞ്ഞതിനാലാണ് പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുന്നതെന്ന് വിധിയിൽ പറയുന്നു.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഒന്നാം പ്രതിക്ക് അഞ്ചും ലഹരിമരുന്നുപയോഗിപ്പിച്ചതിന് മൂന്നും രണ്ടാം പ്രതിക്ക് തട്ടിക്കൊണ്ടുപോയതിന് അഞ്ചും വർഷവും അധിക തടവുണ്ട്. ഒന്നും രണ്ടും പ്രതികൾ 45,000 രൂപയും മൂന്നും നാലും പ്രതികൾ 25,000 രൂപയും പിഴ നൽകണം. പ്രബേഷൻ നിയമമനുസരിച്ച ഇളവും പ്രതികൾക്ക് കോടതി അനുവദിച്ചില്ല. മട്ടാഞ്ചേരി അസി.കമ്മീഷണർ എസ് വിജയനാണ് കേസിൽ കുറ്റ പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.






