റിയാദ്- മൂന്നു വർഷം പിന്നിട്ട ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതി ഉയർന്നുവന്നതായി ഖത്തർ വിദേശമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളോട് ഖത്തറിന് തുറന്ന മനസ്സാണ്. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതി ഉയർന്നു വന്നിട്ടുണ്ട്. ഈ പദ്ധതിയെ കുറിച്ച് എല്ലാവർക്കും അനുകൂല സമീപനമാണ്.
പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകവും അനുകൂലവുമായ ചുവടുവെപ്പുകൾ ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്. ചർച്ചകളോട് ഖത്തറിന് തുറന്ന മനസ്സാണുള്ളത്. പ്രതിസന്ധി പരിഹരിക്കുന്ന ദിശയിൽ ആരെങ്കിലും ഒരു ചുവടുവെപ്പ് നടത്തിയാൽ തങ്ങൾ പത്തു ചുവടുവെപ്പുകൾ നടത്തുമെന്നും ഖത്തർ വിദേശമന്ത്രി പറഞ്ഞു. ഭീകരതക്ക് സാമ്പത്തിക സഹായം നൽകുന്നതായും അറബ് രാജ്യങ്ങളിൽ കുഴപ്പങ്ങളും കലാപങ്ങളും ഇളക്കിവിടാൻ അൽജസീറ ചാനലിനെ ദുരുപയോഗിക്കുന്നതായും കുറ്റപ്പെടുത്തി 2017 ജൂൺ ആദ്യ വാരത്തിലാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിഛേദിച്ചത്.