ജിസാൻ- സൗദി മാധ്യമ പ്രവർത്തകൻ അലി അൽഹികമി ജിസാൻ പ്രവിശ്യയിൽ ചെങ്കടലിൽ മുങ്ങിമരിച്ചു. അൽമർജാൻ ദ്വീപിലെ തീരത്താണ് യുവമാധ്യമ പ്രവർത്തകൻ മുങ്ങിമരിച്ചത്. 'ആരോടും യാത്ര ചോദിക്കാതെ ഒരു ദിവസം നാം യാത്രപോകും. ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതുമെല്ലാം ഉപേക്ഷിച്ചാകും ആ യാത്ര. അത് ഒരു ദൂരയാത്രയാകും. അല്ലാഹുവേ ഞങ്ങൾക്ക് നീ നല്ല ജീവിതവും നല്ല യാത്രയും പ്രദാനം ചെയ്യേണമേ, മരണത്തിനു ശേഷം ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നവരെയും ഞങ്ങൾക്ക് നീ പ്രദാനം ചെയ്യണമേ' -എന്നായിരുന്നു അലി അൽഹികമി സ്‌നാപ് ചാറ്റിൽ അവസാനമായി പോസ്റ്റ് ചെയ്തത്.
അറംപറ്റുന്ന നിലക്ക് ആരോടും യാത്ര ചോദിക്കാനും പറയാനും നിൽക്കാതെ അപ്രതീക്ഷിതമായി നാഥന്റെ സന്നിധിയിലേക്ക് അലി അൽഹികമി യാത്രയായത് സഹപ്രവർത്തകർക്കും പരിചയക്കാർക്കും നൊമ്പരമായി. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പും ജിസാനിൽ നിന്ന് മഴയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സ്‌നാപ് ചാറ്റിൽ അലി അൽഹികമി പോസ്റ്റ് ചെയ്തിരുന്നു.