മനാമ- ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനൽ വീട്ടിൽ നൈനാൻ സി മാമ്മൻ (46) ആണ് മരിച്ചത്. ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളിയാണ് നൈനാൻ. കഴിഞ്ഞ മാസം 30 മുതൽ സൽമാനിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രമേഹം, രക്തസമ്മർദ്ദം എന്നീ അസുഖങ്ങളുണ്ടായിരുന്നു. ഭാര്യ നഴ്‌സായതിനാൽ കഴിഞ്ഞ മാസം 28ന് ടെസ്റ്റ് നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പനിയും ശ്വാസ തടസവും ഉണ്ടായത്. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയക്കുളള ചികിത്സ തുടങ്ങിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച സൽമാനിയ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ റാപിഡ് ടെസ്റ്റിൽ പോസിറ്റീവും തൊട്ടടുത്ത ദിവസം നടത്തിയ പിസിആർ ടെസ്റ്റിൽ നെഗറ്റീവുമായിരുന്നു ഫലം.
തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ തുടങ്ങിയപ്പോൾ മെച്ചപ്പെട്ടെങ്കിലും പിന്നീട് രോഗം മൂർച്ഛിക്കുകയായിരുന്നു. 20 വർഷമായി ബ്ഹ്‌റൈനിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. കുഴിക്കാല മേലേ തെക്കെ കാലായിൽ ബെറ്റിയാണ് ഭാര്യ. മക്കളില്ല.