കോവിഡ് പ്രതിരോധം: പ്രതിപക്ഷ നേതാക്കളെ രൂക്ഷമായി വിമർശിച്ച് കോടിയേരി

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണോ എന്ന് കേരളത്തിലെ പ്രതിപക്ഷം വ്യക്തമാക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

അതീവജാഗ്രത ആവശ്യപ്പെടുന്ന ഘട്ടത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കേരളത്തിന് എതിരായ നിലപാട് സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക വ്യാപനം തടയുന്നതിനും മരണനിരക്ക് തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അട്ടിമറിക്കാനാണ് കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കള്‍ ശ്രമിച്ചതെങ്കിലും അത്തരം നീക്കങ്ങള്‍ ജനം തള്ളക്കളഞ്ഞു. പ്രതിപക്ഷ നേതാവിന്റേയും കെപിസിസി പ്രസിഡന്റിന്റേയും അപക്വവും മനുഷ്യത്വരഹിതവുമായ നിലപാടിനെ യുഡിഎഫിനകത്തുള്ളവര്‍ പോലും അംഗീകരിക്കുന്നില്ല. മുന്നണിക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച് തര്‍ക്കങ്ങളുണ്ട്. ഇനിയെങ്കിലും  കോവിഡ് പ്രതിരോധത്തിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം നില്‍ക്കാന്‍  തയ്യാറുണ്ടോ എന്ന് പ്രതിപക്ഷം വ്യക്തമാക്കണം.

കോവിഡ് പ്രതിരോധത്തില്‍ കേരളം മാതൃക തീര്‍ത്തിരിക്കുകയാണ്, എന്നാല്‍ കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം നല്‍കിയ സഹായം അപര്യാപ്തമാണ്. സംസ്ഥാനത്തിന് കൂടുതല്‍ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  

 

Latest News