റിയാദ്- റിയാദ് കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ (വെള്ളി) പുറപ്പെടും. 160 യാത്രക്കാരുമായി സപൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനമാണ് നാളെ വൈകുന്നേരം 5.30ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചേരും.
യാത്രക്കാര്‍ നാളെ ഉച്ചക്ക് ഒന്നര മണിക്ക് മുമ്പെ വിമാനത്താവളത്തിലെത്തിച്ചേരണം. 25 കിലോ ഭാരമുള്ള സിംഗിള്‍ ബാഗേജും 7 കിലോ ഭാരമുള്ള ഹാന്‍ഡ് ബാഗേജുമാണ് യാത്രക്കാര്‍ കരുതേണ്ടത്. ഗര്‍ഭിണികളെയും രോഗികളെയും ഉള്‍പ്പെടുത്തിയാണ് മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഹൃദ്രോഗികള്‍, കിഡ്‌നി, കാന്‍സര്‍ രോഗികള്‍ തുടങ്ങി വിട്ടുമാറാത്ത അസുഖങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവരും ആദ്യ വിമാനത്തില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അടിയന്തരമായി നാട്ടിലെത്തേണ്ടവരെയാണ് ആദ്യ യാത്രക്കായി പരിഗണിച്ചത്. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഇതിനായി പ്രത്യേക രജിസ്‌ട്രേഷനും നടത്തിയിരുന്നു.
തൽസമയ വാർത്തകൾക്കായി ഇവിടെ ക്ലിക് ചെയ്ത് വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുമായും ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്തിന് അനുമതി ലഭിച്ചതെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ പറഞ്ഞു. കൂടുതല്‍ വിമാനനങ്ങള്‍ വേണമെന്ന് കമ്മിറ്റി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള നടപടികള്‍ നടന്നു വരികയുമാണ്.
അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് റിയാദ് കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് നടത്തുന്നത്. കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ യൂനുസ് പടുങ്ങല്‍ അറിയിച്ചു.






