Sorry, you need to enable JavaScript to visit this website.

സാന്ദ്രയ്ക്ക് പരീക്ഷ എഴുതാന്‍ ബോട്ട് തന്നെ വിട്ടുനല്‍കി ജലഗതാഗത വകുപ്പ് 

കോട്ടയം-പരീക്ഷ മാറ്റിവയ്ക്കാത്തതിനെ തുടര്‍ന്ന് ആകെ വിഷമത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് സഹായവുമായി ജലഗതാഗത വകുപ്പ് രംഗത്ത്.  യാത്ര ചെയ്യാന്‍ മാര്‍ഗമില്ലാത്തതുകൊണ്ട് ഒരു കുട്ടിയ്ക്കും പരീക്ഷ മുടങ്ങരുതെന്ന ജലഗതാഗത വകുപ്പിന്റെ തീരുമാനമാണ് സാന്ദ്രയ്ക്ക് താങ്ങായത്. 
കുട്ടനാട്ടുകാരിയായ സാന്ദ്ര കോട്ടയം എസ്എന്‍ഡിപി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.  ലോക്ക് ഡൗണിന്  ഇടയിലും പരീക്ഷയുമായി മുന്നോട്ട് എന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ ആകെ വിഷമത്തിലായിരുന്നു സാന്ദ്ര.  കാരണം ബോട്ട് സര്‍വീസ് ഇല്ലാതെ സാന്ദ്രയ്ക്ക് പരീക്ഷയ്ക്ക് പോകാന്‍ കഴിയില്ല, സ്‌കൂളില്‍ എത്താന്‍ കഴിയില്ല.  ദിവസവേതനക്കാരായ മാതാപിതാക്കള്‍ക്ക് മകളെ പരീക്ഷയ്‌ക്കെത്തിക്കാന്‍ മറ്റു മാര്‍ഗങ്ങളും ഇല്ലായിരുന്നു.  ഒരാള്‍ക്ക് വേണ്ടി ബോട്ടോടിക്കാന്‍ ജലഗതാഗത വകുപ്പ് തയ്യാറാകുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലയെങ്കിലും  തന്റെ ഈ പ്രശ്‌നം സാന്ദ്ര ജലഗതാഗത വകുപ്പിനെ അറിയിച്ചു. പക്ഷേ സാന്ദ്രയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ടുള്ളതായിരുന്നു വകുപ്പിന്റെ തീരുമാനം.  70 പേര്‍ യാത്ര ചെയുന്ന ബോട്ട് സാന്ദ്രയ്ക്ക് മാത്രമായി ജലഗതാഗത വകുപ്പ് തയ്യാറാക്കിയാണ് സാന്ദ്രയെ ഞെട്ടിച്ചത്. പരീക്ഷയുടെ അന്ന് ബോട്ട് കൃത്യമായി ജട്ടിയിലെത്തുകയും സാന്ദ്രയെ സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു.  മാത്രമല്ല സാന്ദ്ര പരീക്ഷ എഴുതി തിരികെ വരുന്നതുവരെ ബോട്ട് കാത്തുനില്‍ക്കുകയും സാന്ദ്രയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.  ജലഗതാഗത വകുപ്പിന്റെ ഈ നടപടിയ്ക്ക് സാന്ദ്ര നന്ദി അറിയിക്കുകയും ചെയ്തു.   

Latest News