ന്യൂദൽഹി- കറുത്ത വംശജനായ ജോർജ് ഫ്ളോയിഡിനെ അമേരിക്കൻ പോലീസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിനെതിരായ പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിൽ സംഘർഷ്ത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധം അമർച്ച ചെയ്യാൻ ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. കോവിഡ് ലോക്ഡൗണും ജനം വകവെച്ചില്ല. ആഭ്യന്തര തീവ്രവാദികളാണ് കലാപത്തിന് പിന്നിലെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. പ്രതിഷേധക്കാരെ അതിക്രൂരമായ രീതിയിലാണ് ഭരണകൂടം നേരിടുന്നത്. പ്രതിഷേധക്കാർക്ക് നേരെ വാഹനമോടിച്ച് കയറ്റിയും മറ്റുമാണ് ട്രംപ് ഭരണകൂടം നരനായാട്ട് നടത്തുന്നത്. വൈറ്റ് ഹൗസിന് മുന്നിലെ ചെറിയ പാർക്കിൽ ഒത്തുകൂടിയ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ടിയർഗ്യാസും കുരുമുളക് സ്പ്രേയും ഉപയോഗിച്ചു. രാഷ്ട്രീയ നേതാക്കളെല്ലാം ജനങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വകവെക്കാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല. രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി പ്രതിഷേധം അമർച്ച ചെയ്യാനാണ് സർക്കാർ ശ്രമിച്ചത്. വാഷിംഗ്ടൺ, ലോസ് ഏഞ്ചൽസ്, ഹൂസ്റ്റൺ എന്നിവടങ്ങളിലും കർഫ്യൂവാണ്. ക്രൂരമായ കൊലാതകം നടന്ന മിനോപോളിസിൽ രൂക്ഷമായ കലാപമാണ് നടക്കുന്നത്. പോലീസും പ്രതിഷേധക്കാരും ഇവിടെ നേരിട്ടേറ്റുമുട്ടി. ഞങ്ങൾക്ക് കറുത്ത മക്കളുണ്ട്, കറുത്ത സഹോദരങ്ങളുണ്ട്, കറുത്ത കൂട്ടുകാരുണ്ട്, അവരെ കൊല്ലപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. അടിച്ചമർത്തൽ നേരിട്ട് ഞങ്ങൾ തളർന്നു. വംശീയ കൊലകൾ നേരിട്ട് ഞങ്ങൾ തകർന്നുവെന്ന് പ്രതിഷേധക്കാർ വിളിച്ചുപറയുന്നുണ്ടായിരുന്നു.